തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ സ്‌കാനിംഗിൽ പിഴവ്. 24 കാരന് നടത്തിയ സ്കാനിംഗിൽ ഗർഭപാത്രം കണ്ടെത്തിയതായാണ് റിപ്പോർട്ട്. വയറുവേദനയ്ക്ക് ചികിത്സ തേടി മെഡി കോളേജിൽ ചികിത്സ തേടിയ യുവാവിൻ്റെ സ്‌കാൻ റിപ്പോർട്ട് ആണ് മാറി നൽകിയത്. കഴക്കൂട്ടം നെഹ്റു ജംഗ്ഷൻ സ്വദേശി ഷിഹാസിനാണ് തെറ്റായ സ്കാനിംഗ് റിപ്പോർട്ട് നൽകിയത്.
കഴിഞ്ഞ ഫെബ്രുവരി 15നാണ് വയറുവേദന തുടർന്ന് ഷിഹാസ് മെഡിക്കൽ കോളേജിൽ എത്തിയത്. വൃക്കയിലെ കല്ല് ആണെന്നുള്ള സംശയത്തെ തുടർന്ന് സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചു. ഫെബ്രുവരി 16ന് സ്കാൻ ചെയ്തു. വേദന കുറഞ്ഞ കാരണത്താൽ ഷിഹാസ് പിന്നീട് മെഡിക്കൽ കോളേജിൽ പോയിരുന്നില്ല. ഇന്ന് ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിൽ ഡോക്ടറെ കാണാൻ എത്തിയപ്പോഴാണ് സ്കാനിംഗ് റിപ്പോർട്ടിൽ ഗർഭപാത്രത്തിന്റെ വിവരങ്ങൾ കണ്ടത്.
റിപ്പോർട്ടുമായി മെഡിക്കൽ കോളേജിൽ എത്തി കാര്യം പറഞ്ഞപ്പോൾ ജീവനക്കാർ ആദ്യം ദേഷ്യപ്പെടുകയായിരുന്നു എന്ന് ഷിഹാസ് പറയുന്നു. റിപ്പോർട്ട് വാങ്ങി നോക്കിയതിന് ശേഷം അവർ അത് ചുരുട്ടി കളഞ്ഞു. ഇതിനെ ചോദ്യം ചെയ്പ്പോൾ തെറ്റ് തിരുത്തി പുതിയ പ്രിന്റ് നൽകുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പൊലീസിനും പരാതി നൽകിയിട്ടുണ്ട്.