കോഴിക്കോട്: ശനിയാഴ്ച കോഴിക്കോട് നഗരത്തിൽ പിടികൂടിയ ബ്രൗൺഷുഗർ പ്രതികൾ എത്തിച്ചത് മുംബൈയിൽ നിന്ന്. സ്‌കൂൾ അവധിക്കാലം ആയതിനാൽ ആവശ്യക്കാർ ഏറെയാണെന്നും അങ്ങനെ മുംബൈയിൽ നിന്ന് എത്തിക്കുകയായിരുന്നു എന്നുമാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി.
ശനിയാഴ്ച റെയിൽവേ സ്റ്റേഷന് അടുത്തുള്ള ആനി ഹാൾ റോഡിൽ വെച്ചായിരുന്നു 16.91 ഗ്രാം ബ്രൗൺഷുഗറുമായി മലപ്പുറം പുളിക്കൽ സ്വദേശിയായ ഷൗക്കത്തലി, ഐക്കരപ്പടി സാലിഹ് എന്നിവരെ കോഴിക്കോട് സിറ്റി നർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസഫും, ടൗൺ ഇൻസ്പെക്ടർ പ്രിയൻ എസ്.കെ.യുടെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടിയത്.
ഏറെ നാളായി ഡാൻസഫിന്റെ നിരീക്ഷണത്തിൽ ആയിരുന്ന പ്രതികൾ മുംബൈയിൽ നിന്നും ബ്രൗൺഷുഗർ വാങ്ങി വിൽപ്പനക്കായി കൊണ്ടുവരുന്നതിനിടെയാണ് പിടിയിലാകുന്നത്. പ്രതികൾ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
ഇവർ കൊണ്ടോട്ടി, പുളിക്കൽ ഭാഗങ്ങളിലെ യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് എത്തിച്ചതെന്നും, പ്രതികളുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു വരികയാണെന്നും, പ്രതികൾ ആരിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും, ആർക്കെല്ലാമാണ് വിൽക്കുന്നതെന്നും നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
പിടിയിലായ സാലിഹ് മുൻപ് കൺസ്ട്രക്ഷൻ തൊഴിലാളിയായി ജോലി ചെയ്തിട്ടുണ്ട്. ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് മുംബൈയിൽ പോയി ബ്രൗൺഷുകാർ വാങ്ങിയത്. മുൻപും പല ആളുകൾക്കും വേണ്ടി സാലിഹ് സമാനമായ രീതിയിൽ മുംബൈയിൽ നിന്ന് ലഹരിപദാർഥങ്ങൾ കോഴിക്കോട് എത്തിച്ചിട്ടുണ്ടെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ കുറെ വർഷങ്ങളായി ബ്രൗൺസുഗർ ഉപയോഗിക്കാറുണ്ടെന്നും ഇവർ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ടൗൺ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ ശ്രീജേഷ്. കെ, മിജോ ജോസ്, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർമാരായ സജീവൻ, രജീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിത്തു, ശ്രീജേഷ്, സിറ്റി ഡാൻസാഫ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ അഖിലേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷിനോജ് പനായി, സരുൺ കുമാർ, ലതീഷ് , അഭിജിത്ത്, അതുൽ, ദിനീഷ്, ശ്രീശാന്ത്, മുഹമ്മദ് മഷൂർ, തൗഫീക്ക് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
