സ്വദേശിവൽക്കരണം: സ്വകാര്യ കമ്പനികൾക്ക് പുതിയ വേതന നിബന്ധന; വീഴ്ച വരുത്തിയാൽ പിഴ

ദുബായ്: സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്ന ഇമാറാത്തികളുടെ കുറഞ്ഞ വേതനം 6000 ദിർഹമാക്കാൻ കമ്പനികൾക്ക് 15 മാസത്തെ സാവകാശം നൽകി. സ്വദേശി തൊഴിലന്വേഷകരുടെ മത്സരക്ഷമത കൂട്ടാനും സ്വകാര്യ മേഖലയിലെ തൊഴിൽ സാധ്യതകൾ കൂട്ടാനുമുള്ള ഫെഡറൽ സംവിധാനമായ നാഫിസിൽ നിന്നു സ്വകാര്യ കമ്പനികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ സ്വദേശികളുടെ വേതനം 6000 ദിർഹമായിരിക്കണം. തസ്തിക ഏതായാലും സ്വദേശികളുടെ ഏറ്റവും കുറഞ്ഞ വേതനം ആറായിരം ദിർഹമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

എന്നാൽ, മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെയും യുഎഇ സെൻട്രൽ ബാങ്കിന്റെയും കീഴിൽ വരാത്ത ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് പുതിയ നിയമം ബാധകമല്ല. ഈ സെപ്റ്റംബറിലാണ് വേതനം പുനഃക്രമീകരിക്കുന്നതിനു നടപടി ആരംഭിക്കുക. 15 മാസത്തിനുള്ളിൽ പൂർത്തിയാക്കും. ഇതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്കുള്ള നാഫിസ് ആനുകൂല്യങ്ങൾ നിർത്തലാക്കും, പിഴയും ചുമത്തും.

കുറഞ്ഞ ശമ്പള നിബന്ധന കമ്പനികൾക്കു പാലിക്കാൻ കഴിയില്ലെങ്കിൽ സ്വദേശികൾക്കു മെച്ചപ്പെട്ട മറ്റു ജോലിയിലേക്കു മാറാൻ അവസരം നൽകും. നാഫിസിന്റെ ആനുകൂല്യങ്ങൾ നിലയ്ക്കാതിരിക്കാൻ കമ്പനികൾക്കു വേതന നിബന്ധന പാലിച്ചേ മതിയാകൂ. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന യുഎഇ പൗരന്മാരുടെ എണ്ണം 176,000 ആയി ഉയർന്നു. 32,000 സ്വകാര്യ കമ്പനികളിലാണ് ഇത്രയും സ്വദേശികൾ ജോലി ചെയ്യുന്നത്.

ഈ വർഷം മാർച്ച് വരെ 11000 സ്വദേശികൾ സ്വകാര്യ മേഖലയിൽ തൊഴിൽ നേടി. സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട പരാതികൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ www.mohre.gov.ae വഴിയോ മൊബൈൽ ആപ്ലിക്കേഷനായ MOHRE UAE, 6005990000 എന്ന കോൾ സെന്റർ നമ്പർ വഴിയോ നൽകാം. അപേക്ഷാ പ്രക്രിയയിൽ ബുദ്ധിമുട്ടുകൾ നേരിട്ടാൽ നാഫിസ് പരിഹാരം കാണും. www.NAFIS.gov.ae എന്ന വെബ്‌സൈറ്റ്, നഫീസ് ആപ് (NAFIS-UAE), കോൾ സെന്റർ (800-NAFIS), info@nafis.gov.ae.ഇ -മെയിൽ വഴിയും നാഫിസിലേക്കു പരാതി അയയ്ക്കാം.