ലഖ്‌നൗ: കോടതി കെട്ടിടത്തിൽ നിന്നും ചാടി യുവാവ് ജീവനൊടുക്കി. പ്രിയാൻഷു ശ്രീവാസ്തവ (23) എന്ന യുവ അഭിഭാഷകനാണ് ജീവനൊടുക്കിയത്. രണ്ട് പേജുള്ള കുറിപ്പ് വാട്ട്സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടതിന് ശേഷമാണ് പ്രിയാൻഷു ശ്രീവാസ്തവ മരിച്ചത്. ഞാൻ തോറ്റു, അച്ഛൻ ജയിച്ചു, അഭിനന്ദനങ്ങൾ എന്ന് പ്രിയാൻഷു ശ്രീവാസ്തവ എഴുതിയതായി പൊലീസ് പറഞ്ഞു.
കുട്ടിക്കാലം മുതൽ വർഷങ്ങളായി തൻ്റെ പിതാവിൽ നിന്നും അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങളാണ് പ്രിയാൻഷു ശ്രീവാസ്തവ കുറിപ്പിലെഴുതിയത്. തൻ്റെ കുറിപ്പ് എല്ലാവരും മൊത്തത്തിൽ വായിക്കണമെന്നും അത് തൻ്റെ അവസാന ആഗ്രഹമാണെന്നും കുറിപ്പിൽ പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.
തനിക്ക് ആറ് വയസുള്ളപ്പോൾ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. അനുവാദമില്ലാതെ ഫ്രിഡ്ജിൽ നിന്ന് മാമ്പഴ ജ്യൂസ് എടുത്തതിന് കഠിനമായി ശിക്ഷിക്കപ്പെട്ടുവെന്ന് പ്രിയാൻഷു ശ്രീവാസ്തവ പറഞ്ഞു.
മാതാപിതാക്കൾ കുട്ടികളോട് കർശനമായി പെരുമാറണമെന്ന് എനിക്കറിയാം, പക്ഷേ അവർക്ക് ശ്വാസംമുട്ടൽ തോന്നുന്ന തരത്തിൽ പെരുമാറരുതെന്നും പ്രിയാൻഷു ശ്രീവാസ്തവ കുറിച്ചു. ചില അക്കാദമിക് തീരുമാനങ്ങൾ എടുക്കാൻ കുടുംബം തന്നെ നിർബന്ധിച്ചു. 9ാം ക്ലാസിൽ കമ്പ്യൂട്ടർ സയൻസ് തിരഞ്ഞെടുക്കാൻ നിർബന്ധിച്ചുവെന്നും 10-ാം ക്ലാസിൽ കുറഞ്ഞ മാർക്ക് നേടിയാൽ വീണ്ടും ശിക്ഷിക്കപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രിയാൻഷു ശ്രീവാസ്തവ പറഞ്ഞു.
“മാതാപിതാക്കളെ, നിങ്ങൾ കുട്ടികളുടെ മേൽ അമിത സമ്മർദം ചെലുത്തരുത്. എല്ലാ മാതാപിതാക്കളോടും ഞാൻ അഭ്യർഥിക്കുന്നു. എൻ്റെ അച്ഛനെ എൻ്റെ ശരീരത്തിൽ തൊടാൻ അനുവദിക്കരുത്. എൻ്റെ കുടുംബത്തെ ബാധിക്കാതിരിക്കാൻ അയാൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇതുപോലൊരു അച്ഛനെ ആർക്കും ലഭിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു”, പ്രിയാൻഷു ശ്രീവാസ്തവ കുറിപ്പിൽ വ്യക്തമാക്കി.
