തൊടുപുഴ: ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കുത്താട്ടുകുളം സ്വദേശി സാറമ്മ (65), നിക്കു (6 മാസം) എന്നിവരാണ് മരിച്ചത്. മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.
നാരകക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വിവാഹ ചടങ്ങുകൾക്കു ശേഷം സമീപത്തുള്ള വ്യൂ പോയിന്റിൽപോയി തിരികെ വരുമ്പോഴായിരുന്നു അപകടം.
200 അടിയോളം താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞു. 12 പേരോളമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. നാട്ടുകാർ ചേർന്ന് ഇവരെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലേക്ക് കൊണ്ടുപോകും.
ഡബിൾ കട്ടിങ്, കൂത്താട്ടുകുളം സ്വദേശികളായ ജോളി, സാലു, എൽദോസ്, ജൂലിയറ്റ്, സാജൻ, ജ്യോതിഷ്, ജോമൽ, നിഹാര, ചിന്നു, എൽദോസ് എന്നിവർക്കാണ് പരുക്കേറ്റത്.
