തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ പ്രതികരിച്ച് കെ മുരളീധരൻ. ടേം വ്യവസ്ഥയൊന്നും ഇല്ലെന്നും തെരഞ്ഞെടുക്കുന്നയാൾ അഞ്ച് വർഷം മുഖ്യമന്ത്രിയാകുമെന്നും കെ മുരളീധരൻ പറഞ്ഞു. സുധാകരന്റെ പരസ്യ പ്രതികരണം മുരളീധരൻ തള്ളുകയും ചെയ്തു. കോൺഗ്രസിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പരസ്യ പ്രസ്താവനകൾ നിയന്ത്രിക്കാത്തതിൽ അതൃപ്തി അറിയിക്കുകയും ചെയ്തു.
കെ സുധാകരന്റേത് പരസ്യ ആവശ്യമാണ്. അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്. അത് ഖാർഗെയും കണ്ട ആളും അറിഞ്ഞാൽ മതിയല്ലോ. അതൊക്കെ നിയന്ത്രിക്കേണ്ടവർ നിയന്ത്രിക്കണം. ആലോചിക്കാൻ ഇനിയും സമയമുണ്ട്. ടേം വ്യവസ്ഥയൊന്നുമില്ല. തെരഞ്ഞെടുക്കുന്നയാൾ അഞ്ച് വർഷം മുഖ്യമന്ത്രിയാകും. പ്രതിപക്ഷ നേതാവിനെ സിപിഎമ്മിന് ആലോചിക്കാമെന്നും ഞങ്ങളുടെ രണ്ട് ടേം കഴിഞ്ഞുവെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ പാർലമെന്റിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കെ സുധാകരൻ കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രി ആരാകണമെന്ന തൻ്റെ അഭിപ്രായം പരസ്യമായി പറഞ്ഞത്. കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാട് ഖാർഗയെ അറിയിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. കെ സിയെപ്പോലെ ചടുലതയുള്ള നേതാവിനെയാണ് കേരളത്തിനാവിശ്യമെന്നുമാണ് കെ സുധാകരൻ പറഞ്ഞത്.
