ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍; യുഎസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നടപടി

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാന്‍. യുഎസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് ഇറാന്‍ വിശദീകരിക്കുന്നു. യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ഉടന്‍ പിന്‍വലിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ രണ്ടാംവട്ട സമാധാന ചര്‍ച്ച ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പും നല്‍കി. വരണ്ട ചര്‍ച്ചകള്‍ക്കായി സമയം നഷ്ടപ്പെടുത്താന്‍ ഇല്ലെന്നാണ് ഇറാന്റെ നിലപാട്. ഇക്കാര്യം മധ്യസ്ഥത വഹിക്കുന്ന പാകിസ്താനെ അറിയിച്ചതായും ഇറാന്‍ വ്യക്തമാക്കി.

ഹോര്‍മുസ് പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുകയാണെന്നാണ് ഇറാന്റെ ഐആര്‍ജിസി ഇന്ന് പ്രഖ്യാപിച്ചത്. ഉപരോധമെന്ന പേരില്‍ യുഎസ് കടല്‍ക്കൊള്ളയും മോഷണവുമാണ് നടത്തുന്നതെന്ന് ഐആര്‍ജിസി ആരോപിച്ചു. ഇക്കാരണത്താല്‍ ഹോര്‍മുസ് പൂര്‍വസ്ഥിതിയിലേക്ക് മടങ്ങും. കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാന്‍ സായുധസേനയുടെ കര്‍ശനമായ നിയന്ത്രണത്തിലായിരിക്കും. ഇറാനിലേക്കുള്ളതും ഇറാനില്‍ നിന്നുള്ളതുമായ കപ്പലുകള്‍ക്ക് പൂര്‍ണ സഞ്ചാര സ്വാതന്ത്ര്യം യുഎസ് അനുവദിക്കും വരെ ഹോര്‍മുസിലെ സ്ഥിതി തുടരും -ഐആര്‍ജിസിയുടെ ജോയിന്റ് മിലിറ്ററി കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.