ടെഹ്റാന്: ഹോര്‍മുസ് കടലിടുക്ക് തുറന്നതുമായി ബന്ധപ്പെട്ട് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗെര്‍ ഗാലിബാഫ്. യുഎസിന്റെ സൈനിക ഉപരോധം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞു തന്നെ കിടക്കുമെന്നും ഇറാന് പറഞ്ഞു.
ഒരു മണിക്കൂറിനുള്ളിൽ ഏഴ് അവകാശവാദങ്ങൾ അമേരിക്കൻ പ്രസിഡന്റ് നടത്തി, അതിൽ ഏഴ് അവകാശവാദങ്ങളും തെറ്റായിരുന്നുവെന്ന് ഗാലിബാഫ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഇനിയൊരിക്കലും അടയ്ക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായി യു എസ് നേരത്തെ അവകാശ വാദം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗാലിബാഫിൻ്റെ പ്രതികരണം.
കടലിടുക്ക് തുറന്നു നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് തങ്ങളാണെന്നും സോഷ്യൽമീഡിയ അല്ലെന്നും ഗാലിബാഫ് പറഞ്ഞു. കടലിടുക്ക് തുറന്ന് കൊടുത്തില്ലെങ്കിൽ ബോംബാക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
