കോഴിക്കോട്: ചെലവൂർ മൂഴിക്കലില്‍ മാതൃ സഹോദരിയുടെ മകളെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഇരുവരുടെയും ഫോണുകള്‍ പെൺകുട്ടിയുടെ വീട്ടിലെ കിണറ്റില്‍ കണ്ടെത്തി.
കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഈസ്റ്റ് മൂഴിക്കൽ പൂതംകുഴി വീട്ടിൽ നസ്രീനയുടെ(16) രണ്ടു ഫോണും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ നല്ലളം കൊളത്തറ മാവത്തിനിലം കെ.പി.ഹൗസിൽ അദ്നാന്റെ (20) ഫോണും ആണ് കിണറ്റില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്.
വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇരുവരുടെയും ഫോണുകൾ കിണറ്റിൽ എങ്ങനെയെത്തി എന്നത് ദുരൂഹമാണ്. നസ്രീനയുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഫോണുകള്‍ കണ്ടെടുത്തത്.
തെളിവു നശിപ്പിക്കാന്‍ ശ്രമം നടന്നതായാണ് സൂചന. അദ്നാൻ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മുറിയിൽ നിന്ന് ഒരു ഫോൺ ലഭിച്ചിരുന്നു. പ്രതിയാണ് തെളിവു നശിപ്പിക്കാൻ ശ്രമിച്ചതെങ്കിൽ ഈ ഫോണും നശിപ്പിക്കേണ്ടതായിരുന്നു എന്നാണ് നിഗമനം.
അദ്നാനെ മരിച്ച നിലയിൽ കണ്ടെത്തിയ മുറി ഉള്ളിൽ നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പ്രതി മരിച്ച ശേഷം ഫോണുകൾ കിണറ്റിൽ എങ്ങനെ എത്തിയെന്നതാണ് ദുരൂഹത ഉണർത്തുന്നത്. കുടുംബാംഗങ്ങളിൽ ആരെങ്കിലും ആസൂത്രിതമായി തെളിവു നശിപ്പിക്കാൻ ഇടപെട്ടിട്ടുണ്ടോ എന്നാണ് പൊലീസിന്റെ സംശയം.
ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കുന്നതോടെ കൊലപാതകത്തിനു പിന്നിലെ യഥാർഥ കാരണം പുറത്തുവരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് നസ്രീനയെയും മാതൃസഹോദരിയുടെ മകൻ അദിനാനെയും ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് പ്രതി ജീവനൊടുക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. നസ്രീനയുടെ വീട്ടിൽ താമസിച്ചു വന്ന അദ്നാനെ അടുത്തകാലത്ത് വീട്ടിലുണ്ടായ ചില പ്രശ്നങ്ങൾക്കു പിന്നാലെ ഡിസംബറിൽ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു. കഴുത്തിൽ തുണി മുറുക്കി ശ്വാസം മുട്ടിച്ചതാണ് നസ്രീനയുടെ മരണത്തിന് ഇടയാക്കിയതെന്നും ടേപ്പ് ഉപയോഗിച്ച് മുഖം മുഴുവൻ ചുറ്റിയതിനാൽ ശ്വാസം മുട്ടിയാണ് അദ്നാൻ മരിച്ചതെന്നുമാണ് സൂചന. ഇരുവരും ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
