ആശങ്കയുടെ മുൾമുനയിൽ കുടുംബം; ഇറാനിൽ 45ദിവസത്തോളമായി കപ്പലിൽ കുടുങ്ങി ആലപ്പുഴ സ്വദേശി

ആലപ്പുഴ: ഇറാനിയൻ കപ്പലിൽ എഞ്ചിൻ ടെക്നീഷ്യനായ ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജെറിൻ ജോർജ് നാട്ടിലേക്ക് മടങ്ങാനാകാതെ ഇറാനിൽ കുടുങ്ങികിടക്കുന്നതായി കുടുംബം. 45 ദിവസമായി ജെറിൻ ഉൾപ്പടെ 12 മലയാളികൾ വിവിധ കപ്പലുകളിലായി ഇറാനിലെ തുറമുഖത്ത് കുടുങ്ങികിടക്കുകയാണ്.

കൊണ്ടു പോയ ഏജൻസിയോ കപ്പൽ കമ്പനിയോ കൃത്യമായ മറുപടി നൽകുന്നില്ലെന്നും വേണ്ട ഇടപെടൽ നടത്തി ജെറിൻ ഉൾപ്പടെ ഉള്ളവരെ നാട്ടിൽ എത്തിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

ദുബായ് ബേസ്ഡ് ആയ സീ സ്റ്റാർ ഷിപ്പിങ് കമ്പനിയിലെ ഇറാൻ ചരക്ക് കപ്പലിൽ ആണ് ജെറിൻ ജോലി ചെയ്യുന്നത്. എന്നാൽ ജെറിൻ ഉൾപ്പടെ ഉള്ളവരെ കുറിച്ച് കൊണ്ടു പോയ ഏജൻസിയോ കപ്പൽ കമ്പനിയോ കൃത്യമായ മറുപടി നൽകുന്നില്ലെന്നും വേണ്ട ഇടപെടൽ നടത്തി ഇവരെ നാട്ടിൽ എത്തിക്കണമെന്നുമാണ് കുടുംബം പറയുന്നത്. കെസി വേണുഗോപാൽ എംപിയ്ക്ക് പരാതി നൽകിയിട്ടും, എംബസിയിൽ ബന്ധപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും കുടുംബം പറയുന്നു.

ഇറാനിൽ വളരെ പ്രയാസത്തിലാണ് കഴിയുന്നതെന്നാണ് മകൻ പറയുന്നതെന്ന് അമ്മ ലില്ലി പറയുന്നു. മകനെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാൻ സഹായിക്കണം. 40 ദിവസത്തോളമായി കപ്പലിൽ കുടുങ്ങിയിട്ട്. എട്ടുമാസമായി നാട്ടിൽ നിന്ന് പോയിട്ട്. മാർച്ചിൽ നാട്ടിൽ വരാനിരിക്കുകയായിരുന്നു. അതിനിടയിലാണ് ഫെബ്രുവരി 27ന് യുദ്ധം തുടങ്ങുന്നത്.

കപ്പൽ ഇറാനികളുടേതായതിനാൽ ഇറാനിലെത്തിച്ചിരിക്കുകയാണ്. നിലവിൽ വരാൻ പറ്റാത്ത സാഹചര്യത്തിലാണ്. വിളിച്ചാൽ കിട്ടുന്നുണ്ട്. ഇവിടെ പണം നൽകിയാൽ മാത്രമേ വിളിക്കാൻ കഴിയൂ. കപ്പലിലെ ഭക്ഷണ സാധനങ്ങളൊക്കെ തീർന്നുകൊണ്ടിരിക്കുകയാണെന്നും അമ്മ ലില്ലി പറഞ്ഞു. മകനെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണം. രമേശ് ചെന്നിത്തലക്കും കെസി വേണു​ഗോപാലിനും പരാതി നൽകിയിരുന്നുവെന്ന് ജെറിൻ്റെ അച്ഛൻ ജോർജ് ജേക്കബ് പറഞ്ഞു.