‘ബൈ ബൈ പിണറായി’ ഫ്ലക്സ് തർക്കം: കോൺഗ്രസ് ഓഫിസ് തകർത്ത് സിപിഎം, കേസ്

0
18

കൊച്ചി: ‘ബൈ ബൈ പിണറായി’ ഫ്ലക്സ് ബോർഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പരാതി നൽകിയതിന് കോൺഗ്രസ് ഓഫിസിനു നേർക്ക് ആക്രമണമെന്ന് പരാതി. കളമശേരി കുന്നുകര വടക്കേ അടുവാശ്ശേരിയിലെ കോൺഗ്രസ് ഓഫിസ് ആയ ഇന്ദിരാ ഭവൻ സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു എന്നാണ് പരാതി.

സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി അടക്കം ഏഴു പേർക്കെതിരെ ചെങ്ങമനാട് പൊലീസ് കേസ് എടുത്തു. സിപിഎം ലോക്കൽ സെക്രട്ടറി അനിൽ, പ്രവർത്തകരായ ലൂയിസ്, തമ്പി, വിപിൻ, ജോണി, ജ്യോതിഷ്, ഷൈജൻ എന്നിവർക്കെതിരെയാണ് കേസ്. ഇന്ദിരാഭവനിൽ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. മന്ത്രി പി.രാജീവ് പ്രതിനിധീകരിക്കുകയും ഇത്തവണയും മത്സരിക്കുകയും ചെയ്ത മണ്ഡലമാണ് കളമശേരി.

കൊന്നുകളയുമെന്ന് ആക്രോശിച്ച് തിങ്കളാഴ്ച രാത്രി 9.30ഓടെ മാരകായുധങ്ങളുമായി ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു എന്ന് എഫ്ഐആറിൽ പറയുന്നു. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മെവിൻ ജോയിയുടെ പരാതിയിലാണ് കേസ്.

മാരകായുധങ്ങളുമായി എത്തിയ സംഘം കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്യുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. കൂട്ടത്തിലുള്ളയാൾ കത്തികൊണ്ട് കുത്താൻ തുടർച്ചയായി ശ്രമിച്ചു. തുടർന്ന് കോൺഗ്രസ് ഓഫിസിനുള്ളിൽ കയറി ഫ്ലക്സുകളും കസേരയും കാരംബോർഡ് അടക്കമുള്ളവയും തകർത്തു. പാർട്ടി ഓഫിസിനു 5,000 രൂപയുടെയെങ്കിലും നഷ്ടമുണ്ടായെന്നും എഫ്ഐആറിൽ പറയുന്നു.

രണ്ടു ദിവസം മുമ്പുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ഇന്നലെ ഉണ്ടായ ആക്രമണവും. പീടികപ്പടി ഭാഗത്തുള്ള ഇന്ദിരാഭവൻ ഓഫിസ് പരിസരത്ത് യു‍ഡിഎഫ് പ്രവർത്തകർ ‘ബൈ ബൈ പിണറായി’ എന്ന ഫ്ലക്സ് വച്ചിരുന്നു.‍ ഞായറാഴ്ച രാത്രി എൽഡിഎഫ് പ്രവർത്തകർ ഇത് നശിപ്പിച്ചെന്ന് പരാതി ഉയർന്നു.

തിങ്കളാഴ്ച രാവിലെ യുഡിഎഫ് പ്രവർത്തകർ ചെങ്ങമനാട് പൊലീസിൽ പരാതി നൽകി. പിന്നാലെ ഇരു മുന്നണിക്കാരുമായും പൊലീസ് ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി യുഡിഎഫ് പ്രവർത്തകർ ‘ബൈ ബൈ പിണറായി’ ബോർഡ് വീണ്ടും സ്ഥാപിച്ചു. ഇതോടെയാണ് സിപിഎം പ്രവർത്തകർ സ്ഥലത്തെത്തുന്നതും അക്രമമുണ്ടാകുന്നതും. സംഘർഷം ഒഴിവാക്കുന്നതിന് ഇരു കൂട്ടരേയും വിളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.