തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ കേരള പൊലീസിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാൻ മധ്യപ്രദേശ് പൊലീസ്. പെൺകുട്ടിയുടെ കേരളത്തിൽ രജിസ്റ്റർ ചെയ്ത വിവാഹ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ശേഖരിക്കും.
ഇതിനായി കേരള പൊലീസുമായി ആശയവിനിമയം ഉടൻ നടത്തുമെന്ന് മധ്യപ്രദേശ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പെൺകുട്ടി ഹാജരാക്കിയ രേഖകളും പരിശോധിക്കണമെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു. തുടർന്നാകും കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ തീരുമാനമെന്നാണ് സൂചന.
വൈറൽ താരത്തിന്റെ വൈറൽ വിവാഹത്തെ ചൊല്ലി വിവാദം കത്തുകയാണ്. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം.
വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്നായിരുന്നു ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. മഹേശ്വര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ജനന സര്‍ട്ടിഫിക്കറ്റില്‍ 2009 ഡിസംബര്‍ 30 ന് വൈകിട്ട് 5.50 ന് പെണ്‍കുട്ടി ജനിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് പൊലീസിന് മുമ്പാകെ പെണ്‍കുട്ടി ഹാജരാക്കിയ രേഖകളില്‍ 2008 ജനുവരി ഒന്നാണ് ജനനതീയതി.
പെണ്‍കുട്ടി സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയതെന്നാണ് കമ്മീഷന്‍ പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡിജിപി ഈ മാസം 22 ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം എന്നാണ് കമീഷന്‍റെ നിര്‍ദ്ദേശം. എന്നാല്‍, പരാതി കൈകാര്യം ചെയ്തതില്‍ തമ്പാനൂര്‍ പൊലീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് പൊലീസിന്‍റെ റിപ്പോര്‍ട്ട്.
പെണ്‍കുട്ടി ഹാജരാക്കിയ ആധാര്‍ കാര്‍ഡ് യഥാര്‍ഥത്തില്‍ ഉള്ളതെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നും മഹേശ്വര്‍ നഗര പഞ്ചായത്ത് നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റിലും ഇതേ ആധാര്‍ നമ്പര്‍ തന്നെയാണ് ഉള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്. ദേശീയ പട്ടിക വര്‍ഗ കമീഷന് മുന്നില്‍ ഡിജിപിക്ക് നേരിട്ട് സമര്‍പ്പിക്കാനായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കഴിഞ്ഞ 11 ന് രാവിലെ എട്ട് മണിക്ക് പിതാവ് ജയ്സിംഗ്, സുഹൃത്ത് മുഹമ്മദ് ഫര്‍മാന്‍ എന്നിവര്‍ക്കൊപ്പമാണ് പെണ്‍കുട്ടി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയും ഫര്‍മാനും സംയുക്തമായി പരാതി എഴുതി നല്‍കി. പിതാവിന്‍റെ സഹാദരിയുടെ മകനെ വിവാഹം കഴിക്കാന് ഭീഷണിപ്പെടുത്തുന്നുവെന്നും തങ്ങളെ സ്വസ്ഥമായി ജീവിക്കാന് സംരക്ഷണം നല്‍കണം എന്നുമായിരുന്നു പരാതി.
തുടര്‍ന്ന് പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് നല്‍കി. ആധാര്‍ പോര്‍ട്ടലില്‍ പരിശോധിച്ചപ്പോള്‍ ആധാര്‍ കാര്‍ഡ് യഥാര്‍ഥമെന്ന് മനസ്സിലായി. ഇതില്‍ രേഖപ്പെടുത്തിയ തീയതി പ്രകാരം 18 വയസ്സ് തികഞ്ഞിട്ടുണ്ട്. തുടരന്ന് മഹേശ്വര്‍ നഗര പഞ്ചായതത്തിന്‍റെ പേരിലുള്ള ജനന സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. ഇതേ ആധാര്‍ നമ്പര്‍ തന്നെയാണ് ജനന സര്‍ട്ടിഫിക്കറ്റിലും ഉള്ളത്. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റ് ആ സമയത്ത് തന്നെ പരിശോധിച്ച് ഉറപ്പ് വരുത്താനുള്ള സംവിധാനമില്ല.
പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയുടെ ആവശ്യം അംഗീകരിച്ചു. സിനിമാ ലൊക്കേഷനില്‍ നിന്ന് സഹപ്രവര്‍ത്തകരെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പമാണ് പെണ്‍കുട്ടിയെ വിട്ടയച്ചത്. പെണ്‍കുട്ടിയുടെ പിതാവ് ഒരു പരാതിയും സ്റ്റേഷനില്‍ നല്‍കിയിട്ടില്ല. ഈ സംഭവത്തിന് ശേഷം പത്ത് ദിവസത്തിന് ശേഷമാണ് മഹേശ്വര്‍ പൊലീസ് തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ കേസെടുക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
