പാലക്കാട്: വിനോദയാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ വച്ച് മരിച്ച ശ്രീനന്ദയുടെ മൃതദേഹം ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു. കടമ്പഴിപ്പുറത്തെ രമേശ്- രോഹിണി ദമ്പതികളുടെ മകളാണ് ശ്രീനന്ദ. കഴിഞ്ഞ ദിവസമാണ് 1500 അടി താഴ്ചയിൽ നിന്ന് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.
ഈ മാസം ഏഴിന് വൈകീട്ടോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്. 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ മാണിക്കധാര വെള്ളച്ചാട്ടത്തിൻ്റെ വ്യൂ പോയിൻ്റിന് സമീപത്തു നിന്നാണ് കാണാതായത്.
ശ്രീനന്ദയെ കാണാതായതിന് പിന്നാലെ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. അപായപ്പെടുത്തിയ ശേഷം മൃതദേഹം കൊണ്ടുപോയി ഉപേക്ഷിച്ചതാകാം എന്നും കാൽവഴുതി വീണ് അപകടമുണ്ടായതല്ലെന്നും ശ്രീനന്ദയുടെ വല്യച്ഛൻ കെ.ജി. ശശികുമാർ ആരോപിച്ചിരുന്നു.
എന്നാൽ തലയുടെ വലത് ഭാഗത്തേറ്റ പരിക്കാണ് മരണകാരമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ പലയിടങ്ങളിൽ അസ്ഥികൾ പൊട്ടിയിട്ടുണ്ട്. പരിക്കുകൾ വീഴ്ച മൂലമുണ്ടായതാണെന്നും അസ്വാഭാവികത ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് പിന്നാലെ ശ്രീനന്ദ താഴ്ചയിലേക്ക് വീണ് അപകടം സംഭവിച്ചതാകാം എന്ന് വലിയച്ഛൻ കെ.ജി. ശശികുമാർ പ്രതികരിച്ചു. മൃതദേഹം കണ്ടെത്തിയ ഭാഗത്തെ കൈവരിക്ക് സമീപം ശ്രീനന്ദ പോയപ്പോൾ മാറാൻ പറഞ്ഞിരുന്നുവെന്നും വീണ്ടും ഈ ഭാഗത്തേക്ക് പോയപ്പോൾ അപകടം സംഭവിച്ചിരിക്കാമെന്നുമായിരുന്നു ശശികുമാറിൻ്റെ പ്രതികരണം.
