തിരുവനന്തപുരം: ക്ഷേത്ര ഉത്സവ ഗാനമേളയ്ക്കിടെ റോഡ് ഗതാഗതം തടസ്സപ്പെടുത്തി നൃത്തം ചെയ്തതു വിലക്കിയ എസ്ഐ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ച സംഭവത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി അറസ്റ്റിൽ.
കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ കേസെടുത്തു. സംഭവത്തിൽ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി ആക്ഷേപം. മുക്കോല ലോക്കൽ കമ്മിറ്റി സെക്രട്ടറി മുക്കോല സന്തോഷാണ് അറസ്റ്റിലായത്. അർധരാത്രിക്കു ശേഷമായിരുന്നു സംഭവം.
മുല്ലൂരിലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗാനമേളയ്ക്കിടെ റോഡിൽ ഇറങ്ങി നൃത്തം ചെയ്തത് ഗതാഗത തടസ്സമുണ്ടാക്കുമെന്നതിനാൽ പൊലീസ് നിയന്ത്രിച്ചതാണ് പ്രകോപന കാരണം. ഗാനമേള അവസാനിച്ച ശേഷം സംഘമായി എത്തി ആക്രമിക്കാൻ ശ്രമിച്ചുവെന്നും എസ്ഐ വിനോദ് കുമാറിനെ തള്ളിമാറ്റുകയും എസ്സിപിഒ വിനയകുമാറിനെ മർദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ജീപ്പിന്റെ സൈഡ് മിറർ കേടാക്കുകയും ചെയ്തു. ലോക്കൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്തതറിഞ്ഞ് രാത്രി ഒന്നരയോടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. കോവളം സ്റ്റേഷനിലേക്കു മാറ്റിയ മുക്കോല സന്തോഷിനെ രാവിലെ ഫോർട്ട് അസി. കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
പൊതുസ്ഥലത്ത് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനുമാണ് കേസ്. മർദനമേറ്റ എസ്സിപിഒ വിനയകുമാർ ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതിൽ സേനയ്ക്കുള്ളിൽ കടുത്ത അമർഷം ഉണ്ട്.
…..
