തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ സാഹചര്യം കണക്കിലെടുത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചയിടങ്ങളിലും ഇന്ന് മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, എറണാകുളം അടക്കമുള്ള ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.
കോഴിക്കോട് ഇന്ന് യെല്ലോ അലേർട്ടാണ് നിലനിൽക്കുന്നത്. കഴിഞ്ഞ ദിവസവും ഇന്ന് രാവിലെയും എല്ലാം ശക്തമായ മഴയാണ് ജില്ലയിൽ പെയ്യുന്നത്. ഇടിമിന്നലോടു കൂടിയ മഴയെന്ന പ്രവചനം നിലനിൽക്കുന്നതിനാൽ കനത്ത ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. യെല്ലോ അലേർട്ടുള്ള കണ്ണൂരിലും ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പാണ് നൽകുന്നത്. മണിക്കൂറിൽ അഞ്ച് മില്ലിമീറ്ററിനേക്കാൾ ഉയർന്ന അളവിൽ മഴ ലഭിക്കും, ഇടിമിന്നലിനുള്ള സാധ്യതയുള്ളതിനാലും ശക്തമായ കാറ്റ് വീശുമെന്നതിനാലും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.
മഴ മുന്നറിയിപ്പുണ്ടെങ്കിലും കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. തമിഴ്നാട് കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
