പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമം, യുഎസ്- ഇറാന്‍ ചർച്ചകള്‍ക്ക് വേദിയാകുമെന്ന് പാകിസ്ഥാൻ

0
12

ഇറാനില്‍ അമേരിക്ക കരയുദ്ധത്തിന് പദ്ധതിയിടുന്നു എന്ന റിപ്പോർട്ടുകള്‍ക്കിടെ പശ്ചിമേഷ്യയില്‍ സംഘർഷം കൂടുതൽ രൂക്ഷമാകുകയാണ്. കഴിഞ്ഞ ദിവസം കുവൈത്തിലെ ജലശുദ്ധീകരണ ശാലയിലുണ്ടായ ഇറാന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിരവധി ഡ്രോണുകളും മിസൈലുകളും തടഞ്ഞതായി ഗൾഫ് രാജ്യങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎസിൻ്റെ 700 ദശലക്ഷം ഡോളറിൻ്റെ എയർക്രാഫ്റ്റ് തങ്ങൾ തകർത്തെന്ന് ഇറാൻ
ഇറാനിലും ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ ഇറാനിലേക്ക് 120ലധികം ബോംബുകള്‍ വർഷിച്ചെന്ന് ഇസ്രയേല്‍ സൈന്യം.

ആക്രമണത്തെ തുടർന്ന് ഇറാന്റെ ഖൊണ്ഡാബിലെ ആണവപദ്ധതിയുടെ ഭാഗമായ ഹെവി വാട്ടർ പ്ലാന്‍റിന്‍റില്‍ ഉത്പാദനം നിലച്ചു. ടെഹ്‌റാന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസപ്പെട്ടു. ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ രാസവസ്തു ചോർച്ചയുണ്ടാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

ഇറാന്‍റെ ആക്രമണത്തില്‍ തെക്കന്‍ ഇസ്രയേലിലെ വ്യാവസായിക കേന്ദ്രത്തിന് തീപിടിച്ചു ബീർഷെബയിലെ മഖ്തെഷീം കാർഷിക കേന്ദ്രത്തിലെ കീടനാശിനി ടാങ്കറിനാണ് ഇറാന്‍റെ മിസൈൽ അവശിഷ്ടങ്ങള്‍ പതിച്ച് തീപിടിച്ചത്. യെമനിലെ ഹൂതികളും ഇസ്രയേലിലേക്ക് ഡ്രോണാക്രമണം തുടരുകയാണ്. തെക്കൻ ലെബനനിൽ നടന്ന ആക്രമണത്തിൽ ഒരു സമാധാന സേനാംഗം കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടെ യെമനിലെ ഹൂത്തികൾ തൊടുത്തുവിട്ട രണ്ട് ഡ്രോണുകൾ ഇസ്രായേൽ തടഞ്ഞതായി സൈന്യം അവകാശപ്പെട്ടു.

അതേ സമയം പശ്ചിമേഷ്യന്‍ സംഘർഷം അവസാനിപ്പിക്കാനുള്ള നിർണ്ണായ യുഎസ്- ഇറാന്‍ ചർച്ചകള്‍ക്ക് പാകിസ്ഥാന്‍ വേദിയാകുമെന്ന് പാക് വിദേശകാര്യമന്ത്രി ഇസ്ഹാഖ് ദാർ അറിയിച്ചു. സൈനിക മേധാവി അസിം മുനീർ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സുമായി വിഷയത്തില്‍ നിരന്തരം സമ്പർക്കം പുലർത്തിവരികയാണെന്നും പാകിസ്ഥാന്‍ അറിയിച്ചു.

സമയപരിധിയെക്കുറിച്ചോ സമാധാന ചർച്ചകളിലെ മറ്റ് നിബന്ധനകളോ വിശദീകരിച്ചിട്ടില്ല. സംഘർഷം അവസാനിപ്പിക്കാനുള്ള ഏക പ്രായോഗിക മാർഗമായി നയതന്ത്രം മാത്രമേ ഉപയോഗിക്കാവൂ എന്ന നിർദേശം വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഉയർന്നതായി പാക് മന്ത്രി അറിയിച്ചു.

ഇറാൻ- യുഎസ് മധ്യസ്ഥ ചർച്ചകളുടെ പുരോഗതി വിലയിരുത്താന്‍ ഇസ്ലാമാബാദില്‍ ചേർന്ന തുർക്കി, ഈജിപ്ത്, സൗദി അറേബ്യ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ഹോർമൂസ് തുറക്കുന്നത് സംബന്ധിച്ച സാധ്യതകള്‍ ചർച്ചയായി.

സൂയസ് കനാൽ ശൈലിയില്‍ കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഫീസ് ഏർപ്പെടുത്തുന്നത് അടക്കം നിർദേശങ്ങളിലാണ് ചർച്ച നടന്നത്. ഈ നിർദേശങ്ങള്‍ അമേരിക്കയ്ക്ക് കൈമാറിയതായാണ് റിപ്പോർട്ട്. യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ സംഘർഷം ലഘൂകരിക്കുന്നതിനുള്ള വഴിയൊരുക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് കൂടിക്കാഴ്ചയിൽ പങ്കെടുത്ത നേതാക്കൾ അറിയിച്ചു.