പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തു, ബലാത്സംഗം; 20 വയസ്സുകാരൻ അറസ്റ്റിൽ

പനാജി: ഗോവയിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത കേസിൽ 20 വയസ്സുകാരനായ സോഹം നായിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബലാത്സംഗം, അശ്ലീല ചിത്രങ്ങളുടെയും വിഡിയോകളുടെയും പ്രചാരണം, ഭീഷണിപ്പെടുത്തൽ, പോക്സോ, ഐടി ആക്ട് എന്നിവ പ്രകാരമാണ് പ്രതിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രതിയുടെ ഇരകളിൽ രണ്ട് സഹോദരിമാരുണ്ടെന്നും അതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരും പ്രതിയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്. പ്രതി നിരവധി പേരെ ചൂഷണം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. ഇരകളുടെ എണ്ണം 15 മുതൽ 30 വരെയാകാമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുമ്പോൾ, നൂറിലധികം പെൺകുട്ടികൾ ഇരകളായിട്ടുണ്ടെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

നിലവിൽ പ്രതിയുടെ സുഹൃത്ത് ഉൾപ്പെടെ നാല് പേർ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ ഇരകളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്. പ്രതിയുടെ പിതാവ് ബിജെപി ബന്ധമുള്ള മുൻസിപ്പൽ കൗൺസിലർ ആണെങ്കിലും, പ്രതിയ്ക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. ഈ സംഭവത്തെ പാർട്ടി ശക്തമായി അപലപിക്കുന്നതായും അവർ അറിയിച്ചു.

കുറ്റകൃത്യം നടന്ന് ഏറെകാലത്തിനു ശേഷം മാത്രം നടപടിയെടുത്തതിനെ ഗോവ കോൺഗ്രസ് അധ്യക്ഷൻ അമിത് പട്കർ ചോദ്യം ചെയ്തു. പ്രാദേശികമായ സമ്മർദ്ദത്തിനു ശേഷമാണ് പൊലീസ് കേസെടുത്തതെന്നും, ബന്ധപ്പെട്ട കമ്മിഷനുകൾ വേഗത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.