ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവത്തിൽ നടപടി; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ താലുക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. അറ്റൻഡർമാരായ സുജാത ആർ.വി., രേഖ വി.ഡി. എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

സൂപ്രണ്ടിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡിഎംഒ ആണ് നടപടി എടുത്തത്. പ്രവര്‍ത്തിക്കാത്ത ഫ്രീസറില്‍ മൃതദേഹം സൂക്ഷിച്ചെന്നും മരിച്ച മണിമല സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തപ്പോള്‍ ദുര്‍ഗന്ധമെന്നുമായിരുന്നു ബന്ധുക്കളുടെ പരാതി.

എട്ടു ഫ്രീസറില്‍ നാലെണ്ണം പ്രവര്‍ത്തിക്കുന്നതും നാലെണ്ണം പ്രവര്‍ത്തിക്കാത്തതുമാണ്. ഇന്ന് ഫ്രീസർ തുറന്നപ്പോൾ മൃതദേഹത്തിൽ നിന്ന് ദുര്‍ഗന്ധം ഉണ്ടായെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയുന്നു. അനാസ്ഥ കാണിച്ച ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.