ഇന്ധനക്ഷാമം ഇല്ലെന്ന് എണ്ണക്കമ്പനികൾ; പെട്രോളിനായി കയ്യാങ്കളി

0
11

ബെംഗളൂരു/മുംബൈ: കർണാടകയിൽ പെട്രോളിനു വേണ്ടി കയ്യാങ്കളി നടത്തിയ രണ്ടു പേർ അറസ്റ്റിലായി. ബെളഗാവിയിലാണ് അടിപിടിയുണ്ടായത്. സംസ്ഥാനത്തു മിക്ക പമ്പുകളിലും കന്നാസുകളിൽ ഇന്ധനം ശേഖരിക്കാൻ വലിയ ക്യൂ രൂപപ്പെട്ടു. ഇന്ധന ക്ഷാമമുണ്ടാകുമെന്ന അഭ്യൂഹം പ്രചരിച്ചതോടെയാണ് കരുതൽ ശേഖരത്തിനായി ജനങ്ങൾ തിരക്ക് കൂട്ടിയത്.

മഹാരാഷ്ട്രയിലെ കോലാപുരിൽ പെട്രോളും ഡീസലും വാങ്ങുന്നതിന് ജില്ലാഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി. ഇരുചക്ര വാഹനങ്ങൾക്ക് 200 രൂപയുടെയും ഓട്ടോകൾക്കും കാറുകൾക്കും പരമാവധി 2000 രൂപയുടെയും ഇന്ധനം മാത്രമാണു നൽകുന്നത്. 

ഇത് 31 വരെ തുടരും. പമ്പുകളിൽ അസാധാരണ തിരക്ക് രൂപപ്പെട്ടതോടെയാണു നിയന്ത്രണം കൊണ്ടുവന്നത്. മുംബൈയിലും സമീപ പ്രദേശങ്ങളിലും പമ്പുകളിൽ വൻതിരക്കായിരുന്നു. ക്യൂവിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ തിരക്ക് കൂടി.

രാജ്യത്തെങ്ങും ഇന്ധനക്ഷാമം ഇല്ലെന്ന് ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികൾ അറിയിച്ചു.