വിഡി സതീശന്‍റെ അഭിമുഖം നീക്കം ചെയ്ത സംഭവം; മെറ്റക്ക് സംഭവിച്ച അബദ്ധം, ആവശ്യപ്പെട്ടത് കമന്‍റുകള്‍ നീക്കം ചെയ്യാനെന്ന് രത്തൻ ഖേൽക്കര്‍

0
12

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ അഭിമുഖം ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിലും ബിജെപി സീൽ വിവാദത്തിലുമടക്കം മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തൻ ഖേൽക്കര്‍.

അഭിമുഖം സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കിയത് മെറ്റക്ക് സംഭവിച്ച അബദ്ധമാണെന്നും അഭിമുഖത്തിലെ കമന്‍റുകള്‍ നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നതെന്നും രത്തൻ ഖേൽക്കര്‍ പറഞ്ഞു. കമന്‍റുകള്‍ പലതും മോശം ഭാഷയിലായിരുന്നു. അതിനാലാണ് പൊലീസ് ഇടപെട്ടത്. കമന്‍റുകള്‍ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിൽ വീഡിയോ തന്നെ നീക്കം ചെയ്ത സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. അഭിമുഖത്തിന്‍റെ ഭാഗം റിസ്റ്റോര്‍ ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അബദ്ധത്തിൽ സംഭവിച്ച കാര്യമാണത്.

പൊലീസിന് ഐടി ആക്ട് പ്രകാരം അധികാരം ഉണ്ട്. മെറ്റയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസാരിച്ചിട്ടുണ്ട്. പൊലീസ് നടപടികള്‍ അവര്‍ വിശദീകരിച്ചിട്ടുണ്ട്. നീക്കം ചെയ്ത വീഡിയോകളുടെ കൃത്യമായ കണക്ക് ഇപ്പോഴില്ല.സൈബർ പൊലീസിങ് നടക്കുന്നുണ്ട്.പൊലീസ് നടപടിയിൽ പരാതിയുണ്ടെങ്കിൽ പരിഹരിക്കാൻ സംവിധാനമുണ്ടെന്നും രത്തൻ ഖേൽക്കര്‍ പറഞ്ഞു.ചട്ടങ്ങൾ പ്രകാരമാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. പെരുമാറ്റ ചട്ട ലംഘനം ഉണ്ടെങ്കിൽ പൊലീസിന് ഇടപെടാം. പ്രത്യേക നിര്‍ദേശം ഇതുമായി ബന്ധപ്പെട്ട് കമ്മീഷൻ നൽകിയിട്ടില്ലെന്നും രത്തൻ ഖേൽക്കര്‍ പറഞ്ഞു.