സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ അപവാദപ്രചാരണം; സൈബറിടത്തിൽ വ്യാപക അന്വേഷണം

0
10

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാനാധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരേ തിങ്കളാഴ്ച വൈകീട്ട് ഫെയ്സ്ബുക്കിലൂടെ അപകീർത്തികരമായ പോസ്റ്റിട്ട സംഭവത്തിൽ ലീഗിന്റെ പരാതിപ്രകാരം മലപ്പുറം സൈബർ പോലീസ് കേസെടുത്തു. അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു.

വ്യാജമായി ഫെയ്സ്ബുക്ക് വിലാസമുണ്ടാക്കി വിദേശത്തെ ഫോൺനമ്പർ നൽകി വി.പി.എൻ. വഴി ലോഗിൻ ചെയ്താണ് തങ്ങളെ വ്യക്തിപരമായി അപമാനിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റ് ഒരു ചാനൽ ഓൺലൈനിൽ പ്രസിദ്ധീകരിച്ചെങ്കിലും പിന്നീട് നീക്കംചെയ്തു. വൈകാതെ ഈ പോസ്റ്റും പിൻവലിച്ചു.

തിങ്കളാഴ്ച രാത്രിതന്നെ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിർദേശപ്രകാരം പാർട്ടി സൈബർ പോലീസിൽ പരാതി നൽകിയിരുന്നു. തിങ്കളാഴ്ചയോടെ ഈ വിഷയം ഇരുമുന്നണികളുടെയും നേതാക്കളും സൈബർ പോരാളികളും ഏറ്റെടുത്തു. സി.പി.എമ്മിനുവേണ്ടി സൈബറിടങ്ങളിൽ പ്രചാരണം നടത്തുന്ന അഫ്സൽ പാണക്കാടിനെ മാത്രമാണ് വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ ഫോളോ ചെയ്തിട്ടുള്ളത്.

അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരേയും സൈബർ ആക്രമണമുണ്ടായി. ഇതിനെതിരേ അഫ്സൽ മുഖ്യമന്ത്രിക്കു പരാതി നൽകി. ലീഗ് പ്രവർത്തകരുടെ ആരോപണത്തിന്റെ മുന ഇടതുമുന്നണി പ്രവർത്തകരിലേക്ക് നീണ്ടതോടെ എൽ.ഡി.എഫ്. തവനൂർ മണ്ഡലം സ്ഥാനാർഥി കെ.ടി. ജലീൽ ഉൾപ്പെടെ കുറിപ്പുമായി രംഗത്തെത്തി. തങ്ങളെ അപമാനിക്കാൻ ശ്രമിച്ചവരെ കർശനമായി ശിക്ഷിക്കണമെന്ന് ജലീൽ പറഞ്ഞു.