ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് വിമാന ടിക്കറ്റ് നിരക്ക് വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. ആഗോളതലത്തിൽ എണ്ണ വില വർധിക്കുന്നത് വിമാനയാത്രാ നിരക്കുകളെ ബാധിച്ചിട്ടുണ്ടെന്നും, ഇതിന്റെ ആഘാതം കുറയ്ക്കാൻ വിവിധ മന്ത്രാലയങ്ങൾ ഏകോപിതമായി പ്രവർത്തിക്കുന്നുണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു പറഞ്ഞു. വിമാന ഇന്ധനത്തിന്റെ വില ഏപ്രിൽ 1 മുതൽ പരിഷ്കരിക്കും. ഓരോ മാസത്തെയും ആദ്യ ദിവസമാണ് എടിഎഫ് വില നിശ്ചയിക്കുന്നത്. അതിനാൽ യുദ്ധത്തിന്റെ ആഘാതം ഏപ്രിൽ 1 മുതൽ പ്രകടമായേക്കാമെന്നും രാം മോഹൻ നായിഡു പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷം വിമാനക്കമ്പനികളുടെ സാമ്പത്തിക ഭദ്രതയെയും പ്രവർത്തനങ്ങളെയും ബാധിച്ചേക്കാം. ഇക്കാര്യത്തിൽ സർക്കാർ വിമാനക്കമ്പനികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. യാത്രാനിരക്ക് അമിതമായി വർധിക്കുന്നത് തടയാനും യാത്രക്കാരുടെ മേലുള്ള ഭാരം കുറയ്ക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്.
സിവിൽ ഏവിയേഷൻ, വിദേശകാര്യം, പെട്രോളിയം മന്ത്രാലയങ്ങൾ സംയുക്തമായാണ് ഈ വിഷയത്തിൽ ഇടപെടുന്നത്. പശ്ചിമേഷ്യൻ മേഖലയിലേക്കുള്ള വിമാന സർവീസുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇന്ത്യ പ്രഥമ പരിഗണന നൽകുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായാണ് ചെലവാകുന്നത്. ആഗോളതലത്തിൽ ഇന്ധനവില ഉയർന്നതോടെ എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ കമ്പനികൾ ആഭ്യന്തര-രാജ്യാന്തര റൂട്ടുകളിൽ ഇന്ധന സർചാർജ് ഏർപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.
