ജോസഫ് വാഴക്കന് സീറ്റില്ല; തയ്യാറാക്കിവച്ച ഒരു ലക്ഷം പോസ്റ്ററും 2500 ഫ്‌ളക്‌സും പാഴായി

കോട്ടയം: നിയമസഭാ സീറ്റ് പ്രതീക്ഷിച്ച് ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് പോസ്റ്ററും ഫ്‌ളക്‌സ് ബോര്‍ഡും അടിച്ച കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍ വെട്ടിലായി. ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വാഴക്കന്‍ ഒരു ലക്ഷം പോസ്റ്റര്‍ പ്രിന്റു ചെയ്തത്.

2500 ഫ്ലക്സ് ബോര്‍ഡുകളും അടിച്ചിരുന്നു. മന്ത്രി വി എന്‍ വാസവനെതിരെ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ ജോസഫ് വാഴക്കനെ പരിഗണിക്കുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ തുടക്കം മുതല്‍ പറഞ്ഞതിനാലാണ് ലക്ഷങ്ങള്‍ മുടക്കി പോസ്റ്ററും ഫ്‌ളക്‌സും തയ്യാറാക്കിയത്.

കാഞ്ഞിരപ്പള്ളിയിലേക്ക് പരിഗണിച്ചാലും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ മണ്ഡലത്തിന്റെ പേരു വെക്കാതെയാണ് പോസ്റ്റര്‍ തയ്യാറാക്കിയിരുന്നത്. അവസാനഘട്ടത്തില്‍ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങാന്‍ നേതാക്കള്‍ സൂചന നല്‍കിയിരുന്നുവെന്ന് ജോസഫ് വാഴയ്ക്കന്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്ററുകള്‍ അച്ചടിച്ചത്. സമയക്കുറവ് കണക്കിലെടുത്ത് വേഗത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുക ലക്ഷ്യമിട്ടാണ് പോസ്റ്ററുകളെല്ലാം പ്രഖ്യാപനം വരുന്നതിനു മുമ്പേ അടിച്ചത്.

ഏറ്റുമാനൂരിലും കാഞ്ഞിരപ്പള്ളിയിലും പരിഗണിക്കാതിരുന്നതോടെ ജോസഫ് വാഴക്കന്‍ അച്ചടിച്ച പോസ്റ്ററുകള്‍ ഉപയോഗശൂന്യമായി. നേരത്തെ ഒരു വാക്ക് സൂചിപ്പിച്ചിരുന്നുവെങ്കില്‍ ഇതിനൊന്നും മുതിരില്ലായിരുന്നുവെന്നാണ് വാഴക്കന്‍ പറയുന്നത്.