ഗസ്സയില്‍ വീണ്ടും ആക്രമണം നടത്തി ഇസ്‌റാഈല്‍; 13 പേര്‍ കൊല്ലപ്പെട്ടു

ഗസ്സ: ഫലസ്തീനിലെ ഗസ്സയില്‍ വീണ്ടും ആക്രമണമഴിച്ചുവിട്ട് ഇസ്‌റാഈല്‍. ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ 13 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. രണ്ട് കുട്ടികളും ഗര്‍ഭിണിയായ സ്ത്രീയും ഒമ്പത് പോലീസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്.

മധ്യ ഗസ്സയില്‍ നുസൈറത്തിലെ അഭയാര്‍ഥി ക്യാമ്പിനു നേരെ നടന്ന ആക്രമണത്തില്‍ യുവദമ്പതികളും ഇവരുടെ 10 വയസ്സുകാരനായ മകനും കൊല്ലപ്പെട്ടു. ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു സ്ത്രീയെന്ന് അല്‍ അഖ്‌സ ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഇവരുടെ അയല്‍വാസിയായ പതിഞ്ചുകാരനാണ് കൊല്ലപ്പെട്ട മറ്റൊരാള്‍. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ നുസൈറത്തിലെ അല്‍ അവ്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

അസ് സവായ് നഗരത്തിന്റെ കവാടത്തിലുള്ള തെക്ക്-വടക്ക് ഫിലാഡെല്‍ഫി കോറിഡോറില്‍ പോലീസ് വാഹനം ബോംബാക്രമണത്തില്‍ തകര്‍ന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മധ്യ ഗസ്സയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ കേണല്‍ ഇയാജ് അബ് യൂസഫ് ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്ന ഒമ്പത് പോലീസുകാര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.