ഡൽഹി: രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമാകുന്നതിനിടെ ഗ്രാമീണ മേഖലയിൽ സിലിണ്ടർ ബുക്കിങ് ഇടവേള 45 ദിവസമായി വർധിപ്പിച്ച് കേന്ദ്ര മന്ത്രാലയം. നേരത്തെ ഇത് 25 ദിവസമായിരുന്നു.
മുമ്പൊരിക്കലും ഇത്തരത്തിലൊരു ഗുരുതര സാഹചര്യം രാജ്യത്ത് ഉണ്ടായിട്ടില്ലെന്നും ഹോർമുസ് കടലിടുക്ക് അടച്ചത് എൽപിജിയുടെ ആഭ്യന്തര വിതരണത്തെ സാരമായി ബാധിച്ചെന്നും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി സുജാത ശർമ പറഞ്ഞു.
എൽപിജി വിതരണത്തിൽ ഇത് വരെ തടസം ഉണ്ടായിട്ടില്ലെന്നും എന്നാൽ ഇന്ധനക്ഷാമവുമായി ബന്ധപ്പെട്ട പരിഭ്രാന്തിയെ തുടർന്ന് ബുക്കിങ് വർധിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നും പെട്രോേളിയം മന്ത്രാലയം വ്യക്തമാക്കി. അതേ സമയം, ഓയിൽ മാർക്കറ്റിങ് കമ്പനികൾ സംസ്ഥാന സർക്കാറുകളുമായി സഹകരിച്ച് വാണിജ്യ സിലിണ്ടറുകൾ ലഭ്യമാക്കുമെന്ന് മാർച്ച് 12ന് മന്ത്രാലയം അറിയിച്ചിരുന്നു.
എൽപിജി, വാതക പ്രതിസന്ധി മറികടക്കുന്നതിന് ബദൽ മാർഗങ്ങൾ സജീവമാക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നേരത്തെ ലഭ്യമാക്കിയ ഒരു ലക്ഷം കിലോ ലിറ്റർ മണ്ണെണ്ണയ്ക്ക് പുറമെ അധികമായി 48,000 കിലോലിറ്റർ കൂടി ലഭ്യമാക്കുമെന്ന് അറിയിച്ചു. രാജ്യത്ത് നിലവിൽ പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയ ഇന്ധനങ്ങൾക്ക് ക്ഷാമം ഇല്ലെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചിരുന്നു.
