- അടിയന്തര സന്ദേശം പുറത്തിറക്കി അൽ ഖർജ് ഗവർണറേറ്റ്
- വ്യാഴാഴ്ച മാത്രം 49 ഡ്രോണുകൾ ആണ് തകർത്തത്.
റിയാദ്: മണിക്കൂറുകൾക്കുള്ളിൽ സഊദിയിലേക്ക് ഡ്രോൺ, മിസൈൽ മഴ. വിവിധ കേന്ദ്രങ്ങളിൽ വെച്ച് ഇവ സഊദി വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതിനാൽ ദുരന്തങ്ങൾ ഒഴിവായി. വെള്ളിയാഴ്ച സഊദി വ്യോമാതിർത്തിയിൽ പ്രവേശിച്ച 28 ഡ്രോണുകൾ തടഞ്ഞുനിർത്തി നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഇന്ന് (വെള്ളിയാഴ്ച) പ്രഖ്യാപിച്ചു.
ഇതിൽ ഏഴു ഡ്രോണുകൾ കിഴക്കൻ മേഖലയിലാണ് തടഞ്ഞുനിർത്തി നശിപ്പിച്ചതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച 49 ഡ്രോണുകൾ ആണ് തകർത്തത്. ശൈബ എണ്ണ പ്പാടത്തെ ലക്ഷ്യമാക്കി പോവുകയായിരുന്ന 18 ഡ്രോണുകൾ എംപ്റ്റി ക്വാർട്ടറിൽ വെച്ചും കിഴക്കൻ മേഖലയിൽ വെച്ച് 30 ഡ്രോണുകളും ഉൾപ്പെടെ 49 ഡ്രോണുകൾ വ്യോമ പ്രതിരോധ സേന ഇന്നലെ ലക്ഷ്യം കാണും മുമ്പ് തന്നെ തകർത്തിരുന്നു.
പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിലേക്കും കിഴക്കൻ പ്രവിശ്യയിലേക്കും വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞുവെന്നും റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലേക്ക് അടുക്കാൻ ശ്രമിച്ച ഒരു ഡ്രോൺ വെടിവച്ചിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, അൽ ഖർജ് ഗവർണറേറ്റിൽ നാഷണൽ ഏർലി വാർണിംഗ് പ്ലാറ്റ്‌ഫോം അടിയന്തര മുന്നറിയിപ്പ് സന്ദേശം പുറത്തിറക്കി. നിലവിലെ പ്രത്യേക സഹചര്യത്തിൽ ജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ വ്യക്തമാക്കിയാണ് മുന്നറിയിപ്പ് സന്ദേശം പുറപ്പെടുവിച്ചത്.
ദേശീയ ദുരന്ത നിവാരണ പ്ലാറ്റ്‌ഫോമിൽനിന്ന് മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ പിന്തുടരാൻ ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു.
- ശാന്തത പാലിക്കുക: പരിഭ്രമിക്കാതെ ഔദ്യോഗിക നിർദ്ദേശങ്ങൾ കൃത്യമായി പിന്തുടരുക.
- സുരക്ഷിത സ്ഥാനത്തേക്ക് മാറുക: ഉടൻ തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത കെട്ടിടത്തിനുള്ളിലേക്കോ, ജനലുകളിൽ നിന്ന് അകലെയുള്ള ഉള്ളിലെ മുറികളിലേക്കോ മാറുക. അപകടം ഒഴിയുന്നത് വരെ അവിടെ തുടരുക.
- പുറത്തിറങ്ങാതിരിക്കുക: വീടിനോ കെട്ടിടത്തിനോ പുറത്തേക്ക് അപകടം മാറുന്നത് വരെ ഇറങ്ങരുത്.
- തുറസ്സായ സ്ഥലങ്ങൾ ഒഴിവാക്കുക: ഗ്ലാസുകൾ ഉള്ള സ്ഥലങ്ങൾ, ബാൽക്കണികൾ, കെട്ടിടത്തിന്റെ മുകൾഭാഗം (Roof) എന്നിവിടങ്ങളിൽ നിന്ന് മാറിനിൽക്കുക. പുറത്താണെങ്കിൽ ഉടൻ തന്നെ അടുത്തുള്ള ഏതെങ്കിലും കെട്ടിടത്തിനുള്ളിൽ പ്രവേശിക്കുകയോ അല്ലെങ്കിൽ ശക്തമായ ഏതെങ്കിലും മറയ്ക്ക് പിന്നിൽ സംരക്ഷണം തേടുകയോ ചെയ്യുക.
- കൂട്ടം കൂടരുത്: അപകടസ്ഥലങ്ങളിൽ പോയി നോക്കാനോ ഫോട്ടോ എടുക്കാനോ നിൽക്കരുത്. അപകട മേഖലകളിൽ നിന്ന് വിട്ടുനിൽക്കുക. സന്ദേശം ലഭിക്കുമ്പോൾ നിങ്ങൾ വാഹനത്തിലാണെങ്കിൽ പാലങ്ങളിൽ നിന്നോ ഉയർന്ന കെട്ടിടങ്ങളിൽ നിന്നോ അകലെ റോഡരികിൽ വാഹനം സുരക്ഷിതമായി നിർത്തിയിടുക.
അടിയന്തര സഹായത്തിന്: അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിളിക്കുക:
911: മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ (Eastern Province) എന്നിവിടങ്ങളിൽ.
998: രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ.
ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: ബന്ധപ്പെട്ട അധികൃതർ ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന വിവരങ്ങൾ മാത്രം സ്വീകരിക്കുക.
