ന്യൂഡൽഹി: കൊവിഡ് വാക്സിനെടുത്ത് ഗുരുതര പാർശ്വഫലം അനുഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ നയം രൂപീകരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
വാക്സിനേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിരീക്ഷിക്കുന്നതിന് നിലവിലുള്ള സംവിധാനം തുടരണമെന്നും ഡാറ്റകൾ പബ്ലിക് ഡൊമെയ്നിൽ ലഭ്യമാക്കണമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേഹ്ത്ത എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചു.
ഡാറ്റ പാർശ്വ ഫലങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനും ശാസ്ത്രീയ പഠനങ്ങൾക്കും സഹായിക്കുമെന്ന് ബെഞ്ച് നിരീക്ഷിച്ചു. കോവിഡ് വാക്സിൻ്റെ പാർശ്വഫലങ്ങൾ നേരിട്ടവർക്ക് തെളിവുകളും മറ്റും ഇല്ലാതെ തന്നെ നഷ്ട പരിഹാരത്തിന് അപേക്ഷിക്കാൻ അനുവദിക്കുന്നതാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
കോവിഡ് വാക്സിൻ പാർശ്വ ഫലത്തെ തുടർന്നുണ്ടായ തങ്ങളുടെ രണ്ട് മക്കളുടെ മരണത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ഇത് സംബന്ധിച്ച് അധികാരികളെ തങ്ങൾ സമീപിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് ദമ്പതികൾ ആരോപിച്ചു. അതേ സമയം, വാക്സിൻെ പാർശ്വ ഫലം അന്വേഷിക്കുന്നതിന് പ്രത്യേക സമിതി വേണമെന്ന ഇവരുടെ ആവശ്യം തള്ളിയ കോടതി നിലവിലുള്ള നിരീക്ഷണ സംവിധാനം തുടരണമെന്നും ഉത്തരവിടുകയായിരുന്നു.
