ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം (6E33) പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്നുണ്ടായ വ്യോമപാത നിയന്ത്രണങ്ങൾ കാരണം പാതി വഴിയിൽ നിന്ന് തിരിച്ചിറക്കി.
ഏതാണ്ട് ഏഴ് മണിക്കൂറോളം ആകാശത്ത് തുടർന്ന ശേഷമാണ് വിമാനം ഡൽഹിയിലേക്ക് തന്നെ മടങ്ങാൻ തീരുമാനിച്ചത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അവസാന നിമിഷം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് വിമാനം തിരിച്ചുവിടാൻ പ്രേരിപ്പിച്ചത് എന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു.
എത്യോപ്യ-എറിത്രിയ അതിർത്തിക്ക് സമീപം എത്തിയപ്പോഴാണ് വിമാനം പെട്ടെന്ന് യു-ടേൺ എടുത്ത് തിരികെ പറക്കാൻ തുടങ്ങിയതെന്ന് ഫ്ലൈറ്റ് ട്രാക്കിങ് സേവനമായ ഫ്ലൈറ്റ്റഡാർ24 റിപ്പോർട്ട് ചെയ്തു. ഇറാൻ-ഇസ്രയേൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ, യുദ്ധമേഖലകൾ ഒഴിവാക്കാനായി ഗൾഫ് ഓഫ് ഏദൻ വഴിയും ആഫ്രിക്കയുടെ ഭാഗങ്ങൾ വഴിയുമുള്ള പ്രത്യേക പാതയാണ് വിമാനം സ്വീകരിച്ചിരുന്നത്. എന്നിരുന്നാലും, മേഖലയിലെ വ്യോമപാത നിയന്ത്രണങ്ങളിൽ പെട്ടെന്നുണ്ടായ മാറ്റങ്ങൾ വിമാനത്തിന്റെ യാത്ര തടസ്സപ്പെടുത്തുകയായിരുന്നു.
യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ പരമമായ പ്രാധാന്യം നൽകുന്നതെന്ന് ഇൻഡിഗോ വ്യക്തമാക്കി. യാത്ര തുടരാനുള്ള സാധ്യതകളെക്കുറിച്ച് ബന്ധപ്പെട്ട അധികൃതരുമായി ചർച്ച നടത്തിവരികയാണെന്നും എയർലൈൻ അറിയിച്ചു.
