ഡ്രോൺ, മിസൈൽ ആക്രമണം ശക്തം; യുഎഇയിൽ പ്രവാസി കൊല്ലപ്പെട്ടു, റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ ഡ്രോണ്‍ 

0
14
  • വാഹനത്തിനു മേൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചാണ് മരണം.
  • ഇന്ന് പുലര്‍ച്ചെ സഊദി വ്യോമമേഖലയില്‍ പ്രവേശിച്ചയുടന്‍ ആകാശത്തു വെച്ച് തകർത്തത് എട്ട് ഡ്രോണുകൾ

ദുബൈ: അയൽ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാൻ പ്രസിഡ‍ന്റ് മസൂദ് പെസഷ്കിയാന്റെ പ്രസ്താവനക്ക് പിന്നാലെ വിവിധ ഗൾഫ്യു രാജ്യങ്ങളിൽ ഡ്രോൺ, മിസൈലുകൾ ആക്രമണങ്ങൾ. യുഎഇയുടെയും വിവിധയിടങ്ങളിൽ ഉണ്ടായ ആക്രമണത്തിൽ ഒരു പാക് സ്വദേശി കൊല്ലപ്പെട്ടു. വാഹനത്തിനു മേൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചാണ് മരണം.

കൂടാതെ, ദുബൈയിലെ അൽ മറീന, അൽ ബർഷ എന്നിവിടങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ഇന്നലെ വൈകീട്ടോടെ ശക്തമായ ആക്രമണമാണ് അബൂദബിയിലും ദുബൈയിലും ഉണ്ടായത്. യുഎഇയിലെ ആക്രമണങ്ങളിൽ ഇതുവരെ പരിക്കേറ്റവരുടെ എണ്ണം 112 ആയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ ഡ്രോണ്‍

റിയാദ്: സഊദി അറേബ്യയിലെ അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈലുകൾ പ്രതിരോധ മന്ത്രാലയം തകർത്തു. ഇതിൽ ഒരു മിസൈൽ ആളൊഴിഞ്ഞ പ്രദേശത്താണ് പതിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി ശനിയാഴ്ച അറിയിച്ചു. എയർബേസ് ലക്ഷ്യമാക്കി വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകൾ നേരത്തെ തന്നെ ആകാശത്തുവെച്ച് തടയുകയും വിജയകരമായി നശിപ്പിക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.

റിയാദില്‍ വിദേശ രാജ്യങ്ങളുടെ എംബസികളും നയതന്ത്ര കാര്യാലയങ്ങളും പ്രവര്‍ത്തിക്കുന്ന ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ ഡ്രോണ്‍ ആക്രമണ ശ്രമം നടന്നു. എന്നാൽ, ലക്ഷ്യത്തിലെത്തുന്നതിനു മുമ്പായി സഊദി വ്യോമപ്രതിരോധ സംവിധാനം ഡ്രോണ്‍ വെടിവെച്ചിട്ടു.

റിയാദ് നഗരത്തിന് കിഴക്ക് ഭാഗത്തായി എത്തിയ ഡ്രോണും സൈന്യം വെടിവെച്ചിട്ടു. റുബുൽ ഖാലി മേഖലയിലൂടെ ശൈബ ഓയിൽ ഫീൽഡ് ലക്ഷ്യമാക്കി നീങ്ങിയ കൂടുതൽ ഡ്രോണുകളെയും പ്രതിരോധ സേന തകർത്തു. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് പുലര്‍ച്ചെ സഊദി വ്യോമമേഖലയില്‍ പ്രവേശിച്ചയുടന്‍ എട്ടു ഡ്രോണുകളും വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.