വിപണി തുടർച്ചയായി മൂന്നാം ദിവസവും തകർന്നു; 1,100 പോയിന്റിലേറെ ഇടിഞ്ഞ് സെൻസെക്‌സ്, 24,500-ന് താഴെ നിഫ്റ്റി

0
7

മുംബൈ: ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ മൂന്നാം ദിവസവും കനത്ത ഇടിവോടെ ക്ലോസ് ചെയ്തു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്കും വിപണിയിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. സെൻസെക്‌സ് 1,123 പോയിന്റ് ഇടിഞ്ഞ് 79,116.19-ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 385 പോയിന്റ് കുറഞ്ഞ് 24,480.50-ൽ ക്ലോസ് ചെയ്തു. സെഷനിൽ ഒരു ഘട്ടത്തിൽ സെൻസെക്‌സ് 78,443.2 വരെയും നിഫ്റ്റി 24,305.4 വരെയും കൂപ്പുകുത്തിയിരുന്നു.

നിഫ്റ്റിയിലെ ബഹുഭൂരിപക്ഷം ഓഹരികളും നഷ്ടത്തിൽ അവസാനിച്ചപ്പോൾ. ബാങ്ക് ഓഹരികൾക്ക് വലിയ തിരിച്ചടി നേരിട്ടു. മിഡ്ക്യാപ് സൂചികയും 2 ശതമാനത്തിലധികം ഇടിഞ്ഞു. മെറ്റൽ ഓഹരികൾ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടപ്പോൾ ഐടി ഒഴികെ എല്ലാ മേഖലാ സൂചികകളും ചുവപ്പിലായിരുന്നു.

പെട്രോനെറ്റ് എൽഎൻജി 9 ശതമാനം ഇടിഞ്ഞു. ഖത്തർ എൽഎൻജി ഉത്പാദനം നിർത്തിവെച്ചതാണു കാരണം. എൽ ആൻഡ് ടി നാലു ദിവസത്തിനിടെ ഏകദേശം 10 ശതമാനം താഴ്ന്നു. യുഎഇയിലെ ഫുജൈറ ലിക്വിഡ് ടെർമിനലിൽ ഉണ്ടായ അപകടത്തെ തുടർന്ന് ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ താഴ്ന്നു. മറുവശത്ത് ഉയർന്ന ക്രൂഡ് വിലയെ തുടർന്ന് പഞ്ചസാര ഓഹരികൾ നേട്ടം കണ്ടു; ബാല്രാംപൂർ ചിനി 8 ശതമാനം ഉയർന്നു.

ഇതിനിടെ, രൂപ ഡോളറിനെതിരെ ഇടിവ് തുടരുന്നു. ദിവസത്തിനിടെ 92.30 എന്ന റെക്കോർഡ് താഴ്ന്ന നിലയിലെത്തിയ രൂപ 92.15-ൽ ക്ലോസ് ചെയ്തു. ഉയർന്ന ക്രൂഡ് വിലയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയെ സമ്മർദ്ദത്തിലാക്കുന്നതായി വിദഗ്ധർ വിലയിരുത്തുന്നു.