റിയാദ്: ഇറാൻ-ഇസ്റാഈൽ -യുഎസ് സംഘർഷം പശ്ചിമേഷ്യയിലേക്കും വ്യാപിച്ചതോടെ സഊദി അറേബ്യ വിട്ട് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഗൾഫ് മാധ്യമങ്ങളും സ്പാനിഷ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിയാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ, തന്റെ 750 കോടിയുടെ ആഡംബര സ്വകാര്യ ജെറ്റിലാണ് റൊണാൾഡോ കുടുംബത്തോടൊപ്പം രാജ്യം വിട്ടതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പങ്കാളി ജോർജിന റോഡ്രിഗസ്, അഞ്ച് കുട്ടികൾ എന്നിവരോടൊപ്പം റിയാദിലാണ് റൊണാൾഡോ താമസിക്കുന്നത്. സഊദി ക്ലബ്ബ് അൽ നസറിന്റെ താരമായ റൊണാൾഡോ യൂറോപ്പിലെ സുരക്ഷിത കേന്ദ്രത്തിലേക്കാണ് പോയതെന്ന് ഒരു സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്തു. മാഡ്രിഡിലേക്കാണ് താരവും കുടുംബവും പറന്നതെന്നാണ് വിവരം.
റിയാദിൽ ഉണ്ടായ ശക്തമായ സ്‌ഫോടനങ്ങളെയും ഡ്രോൺ ആക്രമണങ്ങളെയും തുടർന്നാണ് സുരക്ഷാ കാരണങ്ങളാൽ അദ്ദേഹം യൂറോപ്പിലെ സുരക്ഷിതമായ ഒരിടത്തേക്ക് മാറിയത്. യുദ്ധസാഹചര്യം കാരണം സഊദി പ്രോ ലീഗ് മത്സരങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. റൊണാൾഡോയെ കൂടാതെ മറ്റ് പ്രമുഖ വിദേശ താരങ്ങളും നിലവിലെ സാഹചര്യത്തിൽ ആശങ്കാകുലരാണെന്നാണ് റിപ്പോർട്ട്. സാദിയോ മാനെ, ജാവോ ഫെലിക്‌സ്, കരിം ബെൻസെമ തുടങ്ങിയ താരങ്ങളും സൗദി ലീഗിൽ കളിക്കുന്നവരാണ്.
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വിമാനങ്ങളിലൊന്നായ ഗൾഫ് സ്ട്രീം ജി650-ലാണ് റോണോയും കുടുംബവും സഊദിയിൽനിന്ന് പറന്നത്. ഏകദേശം 750 കോടി രൂപയാണ് ഈ ആഡംബര വിമാനത്തിന്റെ വില. ‘പറക്കുന്ന കൊട്ടാരം’ എന്ന് വിളിക്കപ്പെടുന്ന ഈ വിമാനത്തിൽ ഒരേസമയം 19 യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും. റിയാദിൽനിന്ന് സ്‌പെയിനിലെ മാഡ്രിഡിലേക്കാണ് വിമാനം പറന്നതെന്നാണ് വിവരം. ഏകദേശം ഏഴ് മണിക്കൂർ നീണ്ട യാത്ര ഈജിപ്തിനും മെഡിറ്ററേനിയൻ കടലിനും മുകളിലൂടെയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് പുറപ്പെട്ട വിമാനം പ്രാദേശിക സമയം പുലർച്ചെ ഒരു മണിയോടെ മാഡ്രിഡിൽ എത്തി.
