കോക്പിറ്റില്‍ സുഖമായി ഉറങ്ങുന്ന വിമാനക്കമ്പനി ഉടമ; ഗുരുതര ആരോപണവുമായി അജിത് പവാറിന്റെ മകന്‍

മുംബൈ: ബാരാമതിയില്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ച ലിയര്‍ജെറ്റ് 45 എക്സ്ആര്‍ വിമാനം പ്രവര്‍ത്തിപ്പിച്ച വിഎസ്ആര്‍ വെഞ്ചേഴ്സ് എന്ന കമ്പനിക്കെതിരെ ഗുരുതര സുരക്ഷആ ആരോപണവുമായി അജിത് പവാറിന്റെ മകന്‍ ജയ് പവാര്‍.

വിമാനത്തിന്റെ കോക്പിറ്റിലെ പൈലറ്റ് സീറ്റില്‍ ഇരുന്ന് ഒരാള്‍ ഉറങ്ങുന്നതിന്റെ വീഡിയോ അദ്ദേഹം പങ്കുവെച്ചു. വിഎസ്ആര്‍ കമ്പനി ഉടമ രോഹിത് സിംഗ് ആണ് ഉറങ്ങുന്നതെന്നാണ് ജയ് പവാറിന്റെ ആരോപണം. അജിത് പവാറിന്റെ അനന്തരവന്‍ രോഹിത് പവാറും സമാന വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

തനിക്ക് പിതാവിനെ നഷ്ടപ്പെട്ടുവെന്നും ഈ വേദന ജീവിതകാലം മുഴുവന്‍ തന്നോടൊപ്പമുണ്ടാകുമെന്നും വിഡിയോയ്‌ക്കൊപ്പം ജയ് പവാര്‍ കുറിച്ചു. ഡിജിസിഎ ഈ വിഷയത്തില്‍ അടിയന്തര നടപടി എടുക്കണമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വിഎസ്ആര്‍ കമ്പനിയുടെ എല്ലാ വിമാനങ്ങളും സര്‍വീസ് നടത്തുന്നത് തടയണമെന്നും രോഹിത് സിംഗിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രോഹിത് സിംഗിനു കേന്ദ്രമന്ത്രിമാരുമായും ഉന്നത നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടിക്കുന്നതെന്നും രോഹിത് പവാറും ആരോപിച്ചു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കെ. രാമോഹന്‍ നായിഡു രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.