ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധം കാരണം രാജ്യത്തുനിന്നുള്ള 350 രാജ്യാന്തര വിമാനസർവീസുകൾ റദ്ദാക്കി. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നൂറിലേറെ വിദേശ സർവീസുകളാണു റദ്ദാക്കിയത്.
ബഹ്റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഇന്ന് അർധരാത്രി വരെ മരവിപ്പിച്ചെന്ന് എയർ ഇന്ത്യ അറിയിച്ചു. പശ്ചിമേഷ്യൻ വ്യോമമേഖല ഉപയോഗിക്കുന്ന സർവീസുകൾ ഇന്ന് അർധരാത്രി വരെ ഇൻഡിഗോയും നിർത്തി.
വരുംദിവസങ്ങളിലും സർവീസ് തടസ്സപ്പെട്ടാൽ ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ഗൾഫ് മേഖലയിലേക്കും തിരിച്ചും ഇന്നലെ വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അധികനിരക്കില്ലാതെ തീയതി മാറ്റാൻ അവസരമുണ്ട്. ഈ മാസം 5 വരെയുള്ള യാത്രകളുടെ ബുക്കിങ്ങിനാണ് ഈ സൗകര്യം. ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യും
നെടുമ്പാശേരിയിലെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഗൾഫിലേക്കുള്ള വിമാനസർവീസുകൾ ഇന്നും ഇന്നലെയും ഭൂരിഭാഗവും മുടങ്ങി. 3 സർവീസുകൾ മാത്രമാണ് ഇന്നലെ നടത്തിയത്. ഗൾഫ് മേഖല കേന്ദ്രീകരിച്ചുള്ള 78 സർവീസുകൾ ഇന്നലെ മുടങ്ങി. ഗൾഫിലേക്ക് കൊച്ചിയിൽ നിന്ന് ഏറ്റവുധികം സർവീസുകളുള്ളത് അബുദാബി, ദോഹ എന്നിവിടങ്ങളിലേക്കാണ്, 8 വീതം.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഇന്നലെ ഷെഡ്യൂൾ ചെയ്ത എല്ലാ രാജ്യാന്തര സർവീസുകളും റദ്ദാക്കി. എയർഇന്ത്യ എക്സ്പ്രസിന്റെ ഷാർജ, അബുദാബി, മസ്കത്ത്, റിയാദ് സർവീസുകളും കണ്ണൂരിലേക്ക് ദോഹ, ഷാർജ, അബുദാബി, ദുബായ് എന്നിവിടങ്ങളിൽനിന്നുള്ള സർവീസുകളും ഇൻഡിഗോയുടെ അബുദാബി, ഫുജൈറ സർവീസുകളും ഫുജൈറ, അബുദാബി എന്നിവിടങ്ങളിൽനിന്നുള്ള സർവീസുകളുമാണ് ഇന്നലെ റദ്ദാക്കിയത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ 33 സർവീസുകൾ മുടങ്ങി. ഇതിൽ 17 സർവീസുകൾ തിരുവനന്തപുരത്തേക്ക് എത്താനുള്ളതും 16 എണ്ണം തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ടിയിരുന്നതുമാണ്. ഇന്നത്തെ 5 സർവീസുകളും ഇന്നലെ വൈകിട്ടു വരെ റദ്ദാക്കി.
കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഇന്നലെ പുറപ്പെട്ടത് 3 രാജ്യാന്തര സർവീസുകൾ മാത്രം. ആഭ്യന്തര സർവീസുകളെ ബാധിച്ചില്ല. ഇന്നലെ ഉച്ചയ്ക്ക് 2.05 മുതൽ ഇന്ന് രാത്രി 8.15 വരെ പുറപ്പെടേണ്ട 19 വിമാനങ്ങൾ റദ്ദാക്കി. ഇന്നലെ ഉച്ചയ്ക്ക് 2.15 മുതൽ ഇന്ന് രാത്രി 8.20 വരെ വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നു കോഴിക്കോട് എത്താനുള്ള 25 സർവീസുകളും റദ്ദാക്കി.
