ഗൾഫ് രാജ്യങ്ങളിൽ വീണ്ടും സ്ഫോടനം: ദുബായ്‌യിലും അബുദാബിയിലും സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകൾ

മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണം തുടരുന്നതിനിടെ ദുബായ്, അബുദാബി, ദോഹ, മനാമ എന്നിവിടങ്ങളിൽ നിന്നും പുതിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ. ദുബായിൽ നിരവധി സ്ഫോടനങ്ങളുടെ ശബ്ദം കേട്ടതായി വാർത്താ ഏജൻസിയായ എഎഫ്‌പിയും റിപ്പോർട്ട് ചെയ്തു.

മനാമയിലും ഖത്തറിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്. ഇറാനിയൻ ആക്രമണം നടന്ന ഒരു ഹോട്ടലിൽ സൈറണുകൾ മുഴങ്ങിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇറാൻ്റെ ആണവ പദ്ധതിക്കെതിരെ അമേരിക്കയും ഇസ്രായേലും സംയുക്ത ആക്രമണം ആരംഭിച്ചതിനുശേഷം രണ്ടാം ദിവസവും സ്ഫോടനങ്ങൾ തുടരുകയാണ്.

ഇതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ ഒരു എണ്ണ ടാങ്കറും ഇറാൻ ആക്രമിച്ചു. ടാങ്കറിലുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റതായി ഒമാന്റെ മാരിടൈം സുരക്ഷാ സെന്റര്‍ അറിയിച്ചു. 20 അംഗ ക്രൂവുമായി സഞ്ചരിക്കുകയായിരുന്ന സ്‌കൈലൈറ്റ് എന്ന ടാങ്കറാണ് ആക്രമിക്കപ്പെട്ടത്. 20 പേരില്‍ 15 പേര്‍ ഇന്ത്യക്കാരും ബാക്കിയുള്ളവർ ഇറാൻ പൗരന്മാരുമാണെന്നാണ് വിവരം.