ചെങ്കോട്ടയിലും ആരാധനാലയങ്ങളിലും സ്‌ഫോടനത്തിന് ലശ്കര്‍ ഇ തയിബ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്

0
55

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചരിത്രപ്രധാനമായ ചെങ്കോട്ടയ്ക്കും ചാന്ദ്നി ചൗക്കിലെ ക്ഷേത്രം ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ ആരാധനാലയങ്ങള്‍ക്കും നേരെ സ്‌ഫോടനം നടത്താന്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടന ലശ്കര്‍-ഇ-തയിബ പദ്ധതിയിടുന്നതായി സുരക്ഷാ ഏജന്‍സികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ ഐഇഡി ഉപയോഗിച്ചുള്ള ആക്രമണത്തിനാണ് ഭീകരര്‍ ലക്ഷ്യമിടുന്നത്.

ഫെബ്രുവരി ആറിന് പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന് പ്രതികാരം ചെയ്യാനാണ് ലശ്കര്‍ ഈ നീക്കം നടത്തുന്നതെന്ന് കരുതപ്പെടുന്നു. ഇസ്ലാമാബാദിലെ സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 160 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേ സമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിരുന്നു

2025 നവംബര്‍ 10 ന് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഫരീദാബാദിലെ അല്‍-ഫലാ സര്‍വ്വകലാശാലയിലെ ഡോക്ടറായ ഉമര്‍ മുഹമ്മദ് ആയിരുന്നു സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചിരുന്നത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്.

ഈ കേസുമായി ബന്ധപ്പെട്ട് ഡോ. മുസമ്മില്‍ ഷക്കീല്‍, ഡോ. ആദില്‍ റാഥര്‍ തുടങ്ങി ഏഴ് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് 2,900 കിലോ സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്ത അതേ ദിവസം തന്നെയാണ് ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം നടന്നത്. പിടിയിലാകുമെന്ന് ഭയന്നാണ് ഉമര്‍ മുഹമ്മദ് കാര്‍ സ്‌ഫോടിപ്പിച്ചതെന്ന് കരുതപ്പെടുന്നു.

അതേ സമയം തലസ്ഥാന നഗരിയിലും മറ്റ് പ്രധാന സ്ഥലങ്ങളിലും സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.