സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയ്‌ക്കെതിരെ നടപടിയുമായി ഇഡി. 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. കേസിൽ രണ്ടുതവണ ജയസൂര്യയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ സാധാരണ ജനങ്ങളെ കബളിപ്പിച്ചു പണം തട്ടുന്ന സ്ഥാപനങ്ങൾക്കെതിരായ നിയമനടപടികൾ ശക്തമാക്കാൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികൾക്കു നിർദേശം നൽകിയിരുന്നു. ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളിൽ പണം വാങ്ങി അഭിനയിക്കുന്നവരെയും തട്ടിപ്പിലെ കൂട്ടാളികളായി കണക്കാക്കി നടപടി സ്വീകരിക്കാനാണു നിർദേശം നല്‍കിയിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണു ‘സേവ് ബോക്‌സ്’ ലേല ആപ്പിനെ സാധാരണക്കാർക്കിടയിൽ പ്രമോട്ട് ചെയ്യുന്ന തരത്തിൽ അഭിനയിച്ചെന്ന ആരോപണത്തെ തുടർന്നു നടൻ ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തത്. സേവ് ബോക്സ് ആപ്പുമായി നടത്തിയ മുഴുവൻ സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ ഹാജരാക്കാൻ ജയസൂര്യയ്ക്ക് സമയം അനുവദിച്ചിരുന്നു.
ഇതിനിടയിൽ രണ്ടുതവണ ജയസൂര്യയെ ഇ.ഡി ചോദ്യംചെയ്തു. തട്ടിപ്പിലൂടെ സേവ് ബോക്സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയിൽ ജയസൂര്യയും ഉൾപ്പെട്ടതാണ് അന്വേഷണത്തിനു വഴിയൊരുക്കിയത്. നൂറോളം പേരിൽനിന്നു കോടികൾ തട്ടിച്ചതിനു തൃശൂർ സ്വദേശി സ്വാതിക് റഹീമിനെ 2023ലാണു തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
