ന്യൂഡൽഹി: എയർ ഇന്ത്യയുടെ രാജ്യാന്തര സർവീസുകൾ നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളിൽ അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് അമൃത്സറിൽ നിന്നുള്ള കോൺഗ്രസ് എംപി ഗുർജീത് സിങ് ഔജ്‌ല കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിന് കത്തയച്ചു.
വാൻകൂവർ, ടൊറന്റോ, ഓസ്‌ട്രേലിയ തുടങ്ങിയ ഇടങ്ങളിലേക്കുള്ള ദീർഘദൂര വിമാനങ്ങളിൽ യാത്രക്കാർ ഉയർന്ന നിരക്ക് നൽകുന്നുണ്ടെങ്കിലും, പ്രവർത്തിക്കാത്ത സ്ക്രീനുകൾ, തകർന്ന സീറ്റുകൾ, വൃത്തിഹീനമായ സാഹചര്യം എന്നിവയോടെയാണ് യാത്ര ചെയ്യുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്ന് ഗുർജീത് സിങ് ഔജ്‌ല കത്തിൽ പറയുന്നു.
12 മുതൽ 15 മണിക്കൂർ വരെ നീളുന്ന യാത്രകളിൽ സീറ്റിനു പിന്നിലെ സ്ക്രീനുകൾ പ്രവർത്തിക്കുന്നില്ലെന്നും, സീറ്റുകളും കൈപ്പിടികളും തകർന്ന നിലയിലാണെന്നും യാത്രക്കാർ പരാതിപ്പെടുന്നു. എയർ ഇന്ത്യ വിമാനങ്ങൾ നവീകരിക്കുന്നുണ്ടെങ്കിലും അത് പൂർത്തിയാകാൻ 2027–2028 വരെ സമയമെടുക്കും. അതുവരെ യാത്രക്കാർ ഈ ദുരിതം അനുഭവിക്കേണ്ടി വരുന്നത് ശരിയല്ല.
പഞ്ചാബിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നുമുള്ള പ്രവാസികളാണ് ഈ ബുദ്ധിമുട്ടുകൾ കൂടുതലായും അനുഭവിക്കുന്നത്. വിദ്യാർഥികളും കുടുംബങ്ങളും വലിയ തുക നൽകി ടിക്കറ്റ് എടുത്തിട്ടും ലോകോത്തര നിലവാരത്തിലുള്ള സേവനം ലഭിക്കുന്നില്ലെന്നും എംപി കത്തിൽ പറയുന്നു.
കാനഡ, ഓസ്‌ട്രേലിയ, യുകെ, യുഎസ് റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനങ്ങളിൽ അടിയന്തര പരിശോധനയും ഓഡിറ്റും നടത്തണമെന്ന് ഗുർജീത് സിങ് ഔജ്‌ല ആവശ്യപ്പെട്ടു. പഴയ വിമാനങ്ങൾ മാറ്റുകയോ നവീകരിക്കുകയോ ചെയ്യണം. വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ലഭിക്കുന്ന പിന്തുണ കുറവാണെന്ന പരാതിയും അദ്ദേഹം ഉന്നയിച്ചു.
