സ്ഥാനാര്‍ത്ഥിയാകാന്‍ മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നവരെ പരിഗണിക്കില്ല; കെസി വേണുഗോപാല്‍

0
7

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിയാകാന്‍ മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നവരെ പരിഗണിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കെപിസിസി നേതൃയോഗത്തിലാണ് കെ സി വേണുഗോപാലിന്റെ താക്കീത്. മാധ്യമങ്ങളില്‍ അനാവശ്യമായി ചര്‍ച്ചകള്‍ ഉണ്ടാക്കരുതെന്ന് കെ സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി.

മാധ്യമങ്ങളില്‍ പേര് വരുത്തുന്നവരെ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. തോറ്റാല്‍ പിന്നീട് പരിഗണിക്കില്ലെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. പരാജയപ്പെടുന്നവരെ കോര്‍പ്പറേഷനില്‍ പോലും പരിഗണിക്കില്ലെന്ന് കെ സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി. സ്ഥാനാര്‍ത്ഥിത്വത്തിന് പിടിവലി ശക്തമായ സാഹചര്യത്തിലാണ് കെ സി വേണുഗോപാലിന്റെ ഈ മുന്നറിയിപ്പ്.

കെ സി വേണുഗോപാലിനെ അഭിനവ പട്ടേല്‍ ആക്കാന്‍ നോക്കുന്നവരുടെ തല പരിശോധിക്കണമെന്ന മണിശങ്കര്‍ അയ്യരുടെ വാക്കുകളോട് യോഗത്തില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം കെ സി വേണുഗോപാല്‍ പ്രതികരിച്ചു. കൂടുതല്‍ ഒന്നും പറയാനില്ല. രാഹുല്‍ ഗാന്ധിയുടെ ഗുണ്ട എന്നാണോ കരുതുന്നത് എങ്കില്‍ അങ്ങനെ കരുതിക്കോയെന്നാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം.

എല്ലാവര്‍ക്കും സ്‌പേസ് ഉള്ള സാഹചര്യം കോണ്‍ഗ്രസിന്റെ ഭരണത്തില്‍ ഉണ്ടാകും. അവസരങ്ങള്‍ എല്ലാവരിലേക്കും എത്തണം. വിവിധ വിഭാഗങ്ങളില്‍ എല്ലാവരുമായി ചര്‍ച്ച നടക്കുന്നു. കേരളത്തില്‍ പിആര്‍ കൊണ്ട് ജീവിക്കുന്ന ആള്‍ മുഖ്യമന്ത്രിയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കേരളത്തില്‍ വിലക്കയറ്റം ഒരു തെരഞ്ഞെടുപ്പ് വിഷയമാണ്. അത് തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ആണ്. അതിനാണ് വീടുകളില്‍ പോയത്. അത് എങ്ങനെ പി ആര്‍ ആകും. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ആകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.