നാദാപുരം: നാദാപുരം–തലശേരി സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ച് വിവാഹസംഘത്തിന്റെ ആഘോഷം. ഏഴുപേർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി 8.15ഓടെയാണ് സംഭവം. സംസ്ഥാനപാതയിൽ പേരോട് ടൗണിലാണ് ഒരുകൂട്ടം യുവാക്കൾ പ്രഹരശേഷിയുള്ള പടക്കങ്ങൾ റോഡിൽ നിരത്തി തീകൊളുത്തിയത്.
കോറോത്ത് മൊയ്തുവിന്റെ മകൻ നിഹാലിന്റെ വിവാഹത്തോടനുബന്ധിച്ച് നടന്ന ആഘോഷമാണ് അതിരുവിട്ടത്. പടക്കം പൊട്ടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റോഡിൽ വാഹനങ്ങൾക്കിടയിൽ പടക്കങ്ങൾ പൊട്ടിച്ചിതറുന്നതുമായ ദൃശ്യങ്ങളാണുള്ളത്. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സംഘമാണ് അപകടകരമായ ആഘോഷം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
