സ്വർണമാല മോഷ്ടിച്ചു വിഴുങ്ങി, എനിമ നൽകിയെങ്കിലും ആഭരണം പുറത്തുവന്നില്ല

0
187

നിലമ്പൂർ: കുട്ടിയുടെ കഴുത്തിൽനിന്ന് സ്വർണമാല മോഷ്ടിച്ചു വിഴുങ്ങിയ സമീനയുടെ(35) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തിങ്കളാഴ്ച നിലമ്പൂർ ജില്ലാ ആശുപത്രി റോഡിൽ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിലെത്തിയ കുട്ടിയുടെ മാലയാണ് സമീന മോഷ്ടിച്ചു വിഴുങ്ങിയത്.

എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും മോഷ്ടിച്ച മാല ഇനിയും ലഭിച്ചിട്ടില്ല. ഇതോടെ മാല പുറത്തുവരുന്നതും കാത്ത് ആശുപത്രിയിൽ സമീനയ്ക്കൊപ്പമുള്ള വനിതാ പൊലീസിന്റെ കാവൽ മൂന്നാം ദിവസത്തിലേക്കു കടന്നു.

നിലമ്പൂർ ജില്ലാ ആശുപത്രി റോഡിൽ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിൽ 9ന് രാത്രി പത്തോടെയാണ് സംഭവത്തിന്റെ തുടക്കം. ഡോക്ടറെ കാണാൻ ഊഴം കാത്തിരിക്കവെ, പുളിക്കലോടി സ്വദേശിയുടെ കുട്ടിയുടെ കഴുത്തിൽനിന്ന് 3.5 ഗ്രാമിന്റെ മാല കാണാതായി. വരാന്തയിൽ ഓടിക്കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മുക്കട്ട സ്വദേശിനിയായ യുവതി ഓമനിക്കുന്നത് പലരും കണ്ടിരുന്നു. കയ്യോടെ പിടികൂടുമെന്ന ഘട്ടത്തിൽ യുവതി മാല വിഴുങ്ങുകയായിരുന്നു.

നാട്ടുകാർ തടഞ്ഞുവച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു. കുറ്റം നിഷേധിച്ചതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേ പരിശോധന നടത്തി. തുടർന്ന് ആഭരണം വയറ്റിലുണ്ടെന്ന് കണ്ടെത്തി. ഡോക്ടറുടെ നിർദേശപ്രകാരം എനിമ നൽകി. ആഭരണം മാത്രം ഇനിയും പുറത്തുവന്നില്ല.