പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് ജനാലവഴി തുണ്ടുകൾ നൽകി മാതാപിതാക്കൾ; ഡ്രോണിൽ കുടുങ്ങി

0
16

മുംബൈ: പരീക്ഷയെഴുതുന്ന വിദ്യാർഥികളെ കോപ്പിയടിക്കാൻ സഹായിച്ച് മാതാപിതാക്കളും ബന്ധുക്കളും. വിദ്യാർഥികളെ സഹായിക്കാൻ മാതാപിതാക്കളും ബന്ധുക്കളും പരീക്ഷാഹാളിന് പുറത്തുനിന്ന് ജനാലവഴി തുണ്ടുകൾ കൈമാറുന്നത് പിടികൂടിയത് ഡ്രോൺ ഉപയോഗിച്ചും. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ചൗസലയിലുള്ള ഒരു ജൂനിയർ കോളേജിലാണ് സംഭവം.

ചൊവ്വാഴ്ച കോളേജിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടക്കുകയായിരുന്നവെന്നും വിദ്യാർഥികളുടെ മാതാപിതാക്കളും ബന്ധുക്കളും ജനലുകളിൽ തൂങ്ങിക്കിടന്ന് ഇംഗ്ലീഷ് പരീക്ഷയുടെ തുണ്ടുകൾ കൈമാറുന്നതായി കണ്ടുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ക്ലാസ് മുറികളുടെ ജനലുകളിലൂടെ മാതാപിതാക്കൾ തുണ്ടുകൾ എളുപ്പത്തിൽ കൈമാറുന്നത് ഡ്രോൺ ദൃശ്യങ്ങളിൽ കാണാം. ഡ്രോൺ അടുക്കുന്നത് കാണുമ്പോൾ ആളുകൾ ഓടിപ്പോകുന്നതും കാണാം. നിരീക്ഷണം നടത്താനും കോപ്പിയടി നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും വിദ്യാഭ്യാസ വകുപ്പാണ് ഡ്രോൺ പറത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

2015-ൽ ബിഹാറിലുണ്ടായ സമാനമായ ഒരു കേസിൽ, ബോർഡ് പരീക്ഷാ സമയത്ത് വിദ്യാർഥികൾക്ക് തുണ്ടുകൾ കൈമാറാനായി സ്കൂൾ കെട്ടിടങ്ങളുടെ ചുമരുകളിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും കയറുന്നത് കണ്ടെത്തിയിരുന്നു. ചില പോലീസുകാർ പരീക്ഷാ ഹാളുകളിൽ ആളുകളെ പ്രവേശിപ്പിക്കാൻ കൈക്കൂലി വാങ്ങിയിരുന്നതായും പറയപ്പെടുന്നു. അക്കാലത്ത് ചിത്രങ്ങൾ വൈറലാവുകയും പ്രതിഷേധം ഉയർത്തുകയും ചെയ്തതിനെത്തുടർന്ന്, കുറഞ്ഞത് 500 വിദ്യാർഥികളെ പരീക്ഷകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു.