31 വര്‍ഷം പഴക്കമുള്ള ഭൂമി തര്‍ക്കകേസ്; പൂര്‍ണിയ എംപി പപ്പു യാദവ് അറസ്റ്റില്‍

0
10

പട്‌ന: ഭൂമി തര്‍ക്കകേസില്‍ ബിഹാറിലെ പൂര്‍ണിയ എംപി രാജേഷ് രഞ്ജന്‍ എന്ന പപ്പു യാദവ് അറസ്റ്റില്‍. 1995ല്‍ ഗാര്‍ഡാനിബാഗില്‍ രജിസ്റ്റര്‍ ചെയ്ത വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

തന്റെ വീട് വഞ്ചനാപരമായി വാടകയ്‌ക്കെടുത്ത് എംപി ഓഫീസ് ആക്കി മാറ്റിയെന്ന വിനോദ് ബിഹാരി ലാല്‍ എന്ന വ്യക്തിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

31 വര്‍ഷം പഴക്കമുള്ള വ്യാജ രേഖ ചമയ്ക്കല്‍ കേസില്‍ വെള്ളിയാഴ്ച രാത്രി പട്‌നയിലെ വസതിയില്‍വച്ചാണ് പപ്പു യാദവിനെ പോലീസ് അറസ്റ്റ് ചെയ്തത്. എംപി/എംഎല്‍എ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. അറസ്റ്റിന് പിന്നാലെ പപ്പു യാദവിന്റെ അനുയായികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അറസ്റ്റിനുശേഷം ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് പപ്പു യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് എംപിയെ കോടതിയില്‍ ഹാജരാക്കും.

അറസ്റ്റ് ചെയ്യാന്‍ പോലീസ് സിവില്‍ വസ്ത്രം ധരിച്ചെത്തിയത് തന്നെ വധിക്കാനാണെന്ന് പപ്പു യാദവ് പറഞ്ഞു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. നീറ്റ് വിദ്യാര്‍ത്ഥികള്‍ക്കുള്ള തന്റെ പിന്തുണയുമായി ബന്ധപ്പെട്ടതാണെന്നും പപ്പു യാദവ് എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. എന്നാല്‍ കേസില്‍ നിശ്ചിത തീയതിയില്‍ കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്.