പത്തനംതിട്ട: തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാത്തതിന് സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് ഗുണ്ട സംഘത്തിൻ്റെ കൊടും ക്രൂരത. ഗുണ്ടാ നേതാവായ മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടറും മൂന്ന് കൂട്ടാളികളും അറസ്റ്റിലായി. മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് പിന്നാലെ സ്പായിൽ നിന്ന് പണം അപഹരിച്ചതായും പരാതിയിൽ പറയുന്നു. കൊടും ക്രൂരയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് സംഭവം. ഏറെ കാലമായി തിരുവല്ലയിൽ ഗുണ്ടാപിരിവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നടക്കുന്നുണ്ട്. അതിനിടയിലാണ് തിരുവല്ലയിൽ പ്രവർത്തിച്ചു വരുന്ന സ്പായിലെ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയായ സുബിൻ അലക്സാണ്ടറും സംഘവും ചേർന്ന് സ്പായിലെത്തി കൂട്ടബലാത്സംഗം ചെയ്തത്.
സുബിൻ ഇതിന് മുൻപും പലതവണ സ്പായിലെത്തി പണപ്പിരിവ് നടത്തുകയും സ്പാ ജീവനക്കാർ പണം നൽകാൻ തയ്യാറാകാതിരിക്കുകയും ചെയ്തിരുന്നു. അതേ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെയാണ് സുബിനും സംഘവും പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഇതിൻ്റെ ദൃശ്യങ്ങൾ സുബിനും സംഘവും ഫോണിൽ പകർത്തുകയും ചെയ്തിരുന്നു.
