നിരന്തര പീഡനം സഹിക്കാനാകാതെ 16കാരി ആത്മഹത്യക്ക് ശ്രമിച്ചു; ക്ഷേത്ര പൂജാരി അറസ്റ്റില്‍

0
215

കൊല്ലം: ചിതറയില്‍ പതിനാറുകാരിയെ നിരന്തര പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ ക്ഷേത്ര പൂജാരിയെ അറസ്റ്റ് ചെയ്തു. ചിതറ കുറക്കോട് സ്വദേശിയായ അഭിനാ(22)നാണ് പോക്സോ നിയമപ്രകാരം പിടിയിലായത്.

പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ പ്രതിയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും പിന്നീട് പലപ്പോഴായി ഇത് ആവര്‍ത്തിക്കുകയും ചെയ്തു. പീഡനത്തെ പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍, ഈ വിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ പീഡനം തുടരുകയായിരുന്നു .

കടുത്ത മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം ഉറക്കഗുളിക കഴിച്ചും കൈഞരമ്പ് മുറിച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവം കണ്ട മാതാപിതാക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി താന്‍ നേരിട്ട പീഡനവിവരങ്ങള്‍ പുറത്തുപറഞ്ഞത്.ചിതറ കുറക്കോട് ഭാഗത്തുനിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.