കണ്ടെയ്‌നർ ശേഷി 50 ലക്ഷം; വിഴിഞ്ഞം രണ്ടാംഘട്ട ഉദ്ഘാടനം ഇന്ന്

0
65

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. വൈകീട്ട് നാലിന് തുറമുഖത്ത് നടക്കുന്ന വിപുലമായ ചടങ്ങ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, അദാനി പോർട്‌സ് മാനേജിങ് ഡയറക്ടർ കരൺ അദാനി എന്നിവരും പങ്കെടുക്കും. നേരത്തേതന്നെ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും ഔദ്യോഗിക ഉദ്ഘാടനമാണ് ശനിയാഴ്ച നടക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് വിഴിഞ്ഞം തുറമുഖത്തിന്റെ വികസനസാധ്യതകൾ അവതരിപ്പിക്കുകകൂടിയാണ് ചടങ്ങിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. തുറമുഖത്തുനിന്ന് ദേശീയപാതയിലേക്കു നിർമിച്ച അപ്രോച്ച് റോഡിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പ് കൂടുതൽ നിക്ഷേപപദ്ധതികൾ പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ സർക്കാരും വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് അടിസ്ഥാനസൗകര്യമേഖലയിലും തുറമുഖാധിഷ്ഠിത വ്യവസായങ്ങളിലും പുതിയ പദ്ധതികൾ പ്രഖ്യാപിക്കും.

2028-ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനസജ്ജമാകുമെന്നാണ് വിലയിരുത്തൽ. അദാനി ഗ്രൂപ്പ് 10000 കോടി മുടക്കിയാണ് രണ്ടും മൂന്നും ഘട്ടം വികസിപ്പിക്കുന്നത്. ഒന്നാംഘട്ടം 7700 കോടിയുടെ കേരള സർക്കാരും അദാനി ഗ്രൂപ്പും ചേർന്നുള്ള പിപിപി പദ്ധതിയായിരുന്നു. ഒന്നാംഘട്ടത്തിൽ ഒരു വർഷം 10 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുകയായിരുന്നു ലക്ഷ്യം.

എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ 710 കപ്പലുകളിൽ നിന്നായി 15.13 ലക്ഷം കണ്ടെയ്‌നറുകൾ വിഴിഞ്ഞം തുറമുഖം കൈകാര്യംചെയ്തുകഴിഞ്ഞു. ട്രാൻസ്ഷിപ്‌മെന്റിലൂടെ മാത്രമാണ് ഈ നേട്ടം. കഴിഞ്ഞ ജൂലായിൽ ട്രയൽ റൺ തുടങ്ങിയെങ്കിലും ഡിസംബറിലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം തുടങ്ങിയത്.

രണ്ടാംഘട്ടത്തിൽ പുലിമുട്ടിന്റെ നീളം നിലവിലെ മൂന്നിൽനിന്ന് നാല് കിലോമീറ്ററാക്കും. 800 മീറ്റർ നീളമുള്ള െബർത്തിന്റെ തുടർച്ചയായി 1200 മീറ്റർ െബർത്തും അധികമായി നിർമിക്കും. കടലിൽനിന്ന് 55 ഹെക്ടർ സ്ഥലം നികത്തി തുറമുഖത്തിന്റെ അനുബന്ധ ആവശ്യങ്ങൾക്ക് സജ്ജമാക്കും. പദ്ധതി പൂർത്തിയാകുമ്പോൾ വർഷം 50 ലക്ഷം കണ്ടെയ്‌നറുകൾവരെ കൈകാര്യം ചെയ്യാൻ തുറമുഖത്തിനാകും. റെയിൽവേ യാർഡ്‌, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം തുടങ്ങിയവയും രണ്ടാംഘട്ടത്തിൽ ഉണ്ടാകും.

തുറമുഖവുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തിനുള്ളിൽ നാലാമത്തെ ആഘോഷപൂർണമായ ചടങ്ങാണ് ഇതോടെ സർക്കാർ സംഘടിപ്പിക്കുന്നത്. 2023 ഒക്‌ടോബറിൽ ക്രെയിനുമായി എത്തിയ കപ്പലിനെ മുഖ്യമന്ത്രിയാണ് സ്വീകരിച്ചത്. 2024 ജൂലായിൽ ട്രയൽ റൺ ഉദ്ഘാടനം നിർവഹിച്ചതും മുഖ്യമന്ത്രിയാണ്. കഴിഞ്ഞ മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. വിപുലമായ പ്രചാരണമാണ് ഈ മൂന്നു ചടങ്ങുകൾക്കും സർക്കാർ സംഘടിപ്പിച്ചത്. തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എട്ടുമാസത്തിനുള്ളിലാണ് രണ്ടാംഘട്ടത്തിന്റെ നിർമാണോദ്ഘാടനം നടത്തുന്നത്. 5000 ആളുകളെവരെ പങ്കെടുപ്പിക്കാനാണ് തീരുമാനം.