പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം അനുവദിച്ച് കോടതി. ദ്വാരപാലക, കട്ടിളപ്പാടി കേസുകളിൽ സ്വാഭാവിക ജാമ്യമാണ് കൊല്ലം വിജിലൻസ് കോടതി അനുവദിച്ചത്.
ഇരു കേസുകളിലും അറസ്റ്റ് ചെയ്തു 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സ്വർണക്കൊള്ള കേസിൽ ജാമ്യം കിട്ടി പുറത്ത് വരുന്ന ആദ്യ പ്രതി കൂടിയാണ് മുരാരി ബാബു. അതേസമയം, തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി.
സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. പാളികൾ രണ്ട് തവണ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടെന്ന് അന്വേഷണസംഘം വിജിലൻസ് കോടതിയെ അറിയിച്ചു. മറ്റ് പ്രതികളുമായി തന്ത്രിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും എസ്ഐടി അറിയിച്ചു. സ്വർണക്കൊള്ള കേസിൽ പതിമൂന്നാം പ്രതിയാണ് കണ്ഠരര് രാജീവര്.
തന്ത്രി പ്രതികൾക്കൊപ്പം ഗൂഢാലോചനയിൽ പങ്കാളിയായി. കട്ടിള പാളിയിലെ സ്വർണം, പ്രഭാപാളി എന്നിവ കൊണ്ടുപോയിട്ടും തന്ത്രി ഇടപെടിട്ടില്ല, ആചാര ലംഘനത്തിന് കൂട്ടുനിന്നു. ഒന്നും ഒൻപതും പത്തും പ്രതികൾക്ക് ഒപ്പം ലാഭം ഉണ്ടാക്കാനും കൂട്ടുനിന്നു എന്നും എസ്ഐടി റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു.
പോറ്റിയും തന്ത്രിയും തമ്മിലുള്ള ബന്ധത്തിന് എസ്‌ഐടിക്ക് തെളിവ് ലഭിച്ചിരുന്നു. 2018 മുതല്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും കണ്ഠരര് രാജീവരാണ് എന്നും കണ്ടെത്തിയിരുന്നു. സ്വര്‍ണം പൊതിഞ്ഞ പാളിയാണ് എന്ന് അറിയാമായിരുന്നിട്ടും ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയ മഹസറില്‍ ഒപ്പിട്ടുവെന്നും എസ്ഐടി പറയുന്നു. പാളികളില്‍ അറ്റക്കുറ്റപ്പണികള്‍ നടത്തണമെന്ന് ആദ്യം പറഞ്ഞതും കണ്ഠരര് രാജീവര് ആയിരുന്നു. ഈ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം തന്ത്രിയെ അറസ്റ്റ് ചെയ്തത്.
