ആണ്‍ സുഹൃത്തിനെ സോഷ്യല്‍മീഡിയ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി യുവതികള്‍

0
11

ചെന്നൈ: ആണ്‍സുഹൃത്തിനെ കൊലപ്പെടുത്തി യുവതികള്‍. ചെന്നൈക്ക് സമീപം പല്ലാവരത്താണ് ദാരുണമായ കൊലപാതം നടന്നത്. തിരുശൂലം സ്വദേശിയായ സെല്‍വകുമാറാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെയും പതിനേഴുകാരനായ സുഹൃത്തിനെയും പൊലിസ് കസ്‌റ്റഡിയിൽ എടുത്തു.

റീന(24), രച്ചിത(25) എന്നിവരാണ് അറസ്റ്റിലായ യുവതികൾ. കുറ്റകൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട മൂന്ന് പേർ ഒളിവിലാണെന്നും ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കൊല്ലപ്പെട്ട സെൽവകുമാർ യുവതികൾക്ക് ഭീഷണിയായതാണ് കൊലപാത കാരണമെന്നാണ് പൊലിസ് കണ്ടെത്തല്‍. കൃത്യം നടത്താനായി സോഷ്യൽ മീഡിയ സുഹൃത്തുക്കളുടെ സഹായം തേടി. കൊലപാതകത്തിൽ യുവതികൾ കൂടാതെ മൂന്ന് പേർക്ക് നേരിട്ട് പങ്കുണ്ടെന്നും പൊലിസ് പറഞ്ഞു.

റീനയും രച്ചിതയും സുഹൃത്തുക്കളായിരുന്നു. റീന വിവാഹിതയും രചിത അവിവാഹിതയുമാണ്. ഇരുവും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇതുവഴി പരിചയപ്പെടുന്ന പുരുഷന്മാരെ ഭീഷണിപ്പെടുത്തി പണം വാങ്ങി ആർഭാടജീവിതം നയിക്കുന്നതായിരുന്നു യുവതികളുടെ രീതിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ട സെൽവകുമാറും സോഷ്യൽ മീഡിയ വഴി തന്നെയാണ് റീനയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് രച്ചിതയുമായും അടുത്തു. എന്നാല്‍ ഇയാൾ യുവതികളെ ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റ് പുരുഷന്മാരുമായി ബന്ധപ്പെടരുതെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയിരുന്നത്. ഇത് യുവതികളിൽ വലിയ സമ്മർദമുണ്ടാക്കി.

തുടർന്ന് സെൽവകുമാറിനെ കൊലപ്പെടുത്താൻ ഇരുവരും തീരുമാനിച്ചു. ഇതിനായി സോഷ്യൽ മീഡിയ വഴി സുഹൃത്തുക്കളോട് സഹായം അഭ്യർഥിച്ചു. യുവതികളുടെ സോഷ്യൽ മീ‍ഡിയ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലിസ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.