റിയാദ്: പുതുവത്സരത്തോടെ സഊദിയിൽ പ്രവാസികൾക്ക് രാജ്യത്ത് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം ഉൾപ്പെടെ അഞ്ച് പ്രധാന തീരുമാനങ്ങള്‍ നിലവിൽ വരും. ലോജിസ്റ്റിക്‌സ് സര്‍വീസ്, ആരോഗ്യം, റിയല്‍ എസ്റ്റേറ്റ്, നിക്ഷേപം, വ്യവസായം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന മേഖലകളെ ബാധിക്കുന്ന തീരുമാനങ്ങളാണ് അടുത്ത വ്യാഴാഴ്ച, ജനുവരി 1 മുതൽ നടപ്പിലാകുക.
രാജ്യത്തെ വിവിധ നഗരങ്ങളിൽ വിദേശികൾക്ക് റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് സ്വന്തമാക്കാൻ അനുവദിക്കുന്ന സംവിധാനമാണ് ഇതിൽ ഏറെ ശ്രദ്ധേയം. റിയാദ്, ജിദ്ദ, മക്ക, മദീന എന്നീ നഗരങ്ങളിൽ പ്രത്യേക വ്യവസ്ഥകളും നിർദ്ദിഷ്ട നിയന്ത്രണങ്ങളും അനുസരിച്ച് ആയിരിക്കും ഉടമസ്ഥാവകാശം ലഭ്യമാകുക.
വിദേശികള്‍ക്കുള്ള റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശ അനുമതിയുമായി കഴിഞ്ഞ ജൂലൈയില്‍ ആണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. പ്രത്യേകം നിര്‍ണയിച്ച മേഖലകളില്‍ നിര്‍ദിഷ്ട വ്യവസ്ഥകള്‍ക്ക് അനുസൃതമായി റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളും രാജ്യത്തിലെ എല്ലാ നഗരങ്ങളിലും വാണിജ്യ, വ്യാവസായിക, കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള റിയല്‍ എസ്റ്റേറ്റുകളും സ്വന്തമാക്കാന്‍ പ്രവാസികൾക്ക് ഇതുവഴി സാധിക്കും. വ്യവസ്ഥകൾ പാലിച്ച് വിദേശികള്‍ക്ക് സഊദിയിൽ ഒരു റെസിഡന്‍ഷ്യല്‍ യൂണിറ്റ് സ്വന്തമാക്കാം. റിയല്‍ എസ്റ്റേറ്റ് ഇടപാട് മൂല്യത്തിന്റെ 10 ശതമാനം വരെ ഫീസ് വിദേശികള്‍ക്ക് ബാധകമായിരിക്കും. നിയമ ലംഘനങ്ങള്‍ക്ക് 10 ദശലക്ഷം റിയാൽ വരെ പിഴകളും ഈടാക്കും.
ഇത് കൂടാതെ, പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്കുള്ള പുതിയ നികുതി നയവും ജനുവരി ഒന്നു മുതല്‍പ്രാബല്യത്തിൽ വരും. നിലവിലെ ഫ്‌ളാറ്റ് നികുതി രീതിക്കു പകരം പാനീയങ്ങളിലെ പഞ്ചസാരയുടെ അളിവിനനുസരിച്ച് നികുതി ചുമത്തുന്ന രീതിയാണ് നടപ്പാക്കുന്നത്. ഇതനുസരിച്ച് കൂടുതല്‍ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്ക് ഉയര്‍ന്ന നികുതിയും കുറഞ്ഞ മധുരം ചേര്‍ക്കുന്ന പാനീയങ്ങള്‍ക്ക് കുറഞ്ഞ നികുതിയുമായിരിക്കും ബാധകം.
ഗാര്‍ഹിക തൊഴിലാളികളുടെ വേതനം അംഗീകൃത ഔദ്യോഗിക പ്ലാറ്റ്ഫോമുകള്‍ വഴി ഇലക്‌ട്രോണിക് രീതിയില്‍ ട്രാന്‍സ്ഫര്‍ ചെയ്യല്‍ നിര്‍ബന്ധമാക്കുന്ന വേതന സുരക്ഷാ പദ്ധതിയുടെ അവസാന ഘട്ടവും ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് ഗാർഹിക മേഖലയിൽ ഉണ്ടാകാവുന്ന ശമ്പള പ്രശ്നങ്ങൾക്ക് പരിഹാരമാകും.
