രാംനാരായണനെ മര്‍ദിച്ചവരില്‍ സ്ത്രീകളും; പതിനഞ്ചോളം പേർ ചേർന്ന് ആക്രമിച്ചത് രണ്ട് മണിക്കൂർ !

0
6

പാലക്കാട്: വാളയാറില്‍ അതിഥി തൊഴിലാളിയായ രാംനാരായണന്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്ത്രീകള്‍ക്കും പങ്കെന്ന് പൊലീസ് നിഗമനം. രണ്ട് മണിക്കൂറാണ് രാം നാരായണനെ ആള്‍ക്കൂട്ടം മര്‍ദിച്ചത്. ഇതില്‍ സ്ത്രീകളുമുണ്ടായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം.

അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇക്കാര്യവും അന്വേഷിക്കും. പതിനഞ്ചോളം പേര്‍ ചേര്‍ന്നാണ് രാംനാരായണനെ മര്‍ദിച്ചതെന്നാണ് കരുതുന്നത്. ഇതില്‍ ചിലര്‍ ഇതിനകം നാടുവിട്ടതായും പൊലീസ് പറയുന്നു.

ബുധനാഴ്ച വൈകിട്ടാണ് വാളയാര്‍ അട്ടപ്പള്ളം മതാളികാട് ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണിനെ അതിക്രൂരമായി നാട്ടുകാര്‍ തല്ലിക്കൊന്നത്. കള്ളന്‍ എന്നാരോപിച്ചായിരുന്നു ആള്‍കൂട്ട മര്‍ദനം. ഒരാഴ്ച മുമ്പായിരുന്നു രാംനാരായണന്‍ ജോലി തേടി കേരളത്തിലെത്തിയത്.

വാളയാറിൽ ആൾക്കൂട്ട മർദനത്തിനിരയായി യുവാവ് കൊല്ലപ്പെട്ട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
സംശയാസ്പദമായ രീതിയില്‍ കണ്ടുവെന്ന് പറഞ്ഞ് തൊഴിലുറപ്പ് തൊഴിലാളികളാണ് പ്രദേശത്തെ യുവാക്കളെ ആദ്യം വിവരം അറിയിച്ചത്. പിന്നാലെ, ഒരു കൂട്ടം യുവാക്കളെത്തി ആള്‍ക്കൂട്ട വിചാരണ നടത്തി. മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി മര്‍ദിച്ചു. ചോരവാര്‍ന്നു കിടന്ന രാംനാരായണനെ പിന്നീട് പൊലീസാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. പക്ഷേ, ജീവന്‍ രക്ഷിക്കാനായില്ല.