ബംഗളൂരു: ഭിന്നശേഷി കുട്ടികൾക്കായുള്ള റെസിഡൻഷ്യൽ സ്കൂളിൽ 16 കാരനായ വിദ്യാർഥിയെ അതിക്രൂരമായി മർദിച്ചു. കുട്ടിയെ ബെൽറ്റും പ്ലാസ്റ്റിക് പൈപ്പും ഉപയോഗിച്ച് മർദിക്കുന്നതിന്റെയും കണ്ണിൽ മുളകുപൊടി വിതറുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
കർണാടകയിലെ ബാഗൽകോട്ട് നവഗർ ഏരിയയിലുള്ള ദിവ്യജ്യോതി സ്‌കൂൾ ഫോർ ഡിഫറന്റ്‌ലി ഏബിൾഡ് ചിൽഡ്രൻ എന്ന സ്ഥാപനത്തിലെ കുട്ടിക്ക് നേരെയാണ് അധികൃതരുടെ ക്രൂരത.
കുട്ടിയെ നിലത്തു കിടത്തി കാലുകൾ അമർത്തിപ്പിടിച്ചായിരുന്നു മർദനം. വേദന കൊണ്ട് കുട്ടി പുളയുകയും നിലവിളിക്കുകയും ചെയ്തിട്ടും അക്രമികൾ പിന്മാറിയില്ല. അക്ഷയ് ഇന്ദുൽക്കർ എന്നയാളാണ് കുട്ടിയെ ക്രൂരമായി തല്ലിയത്. ഇയാളുടെ ഭാര്യ ആനന്ദി കുട്ടിയുടെ കണ്ണുകളിലേക്ക് മുളകുപൊടി എറിയുന്നതും വീഡിയോയിൽ കാണാം. മർദനം തടയാൻ ശ്രമിക്കുന്നതിന് പകരം വീഡിയോ ചിത്രീകരിച്ചിരുന്ന വ്യക്തി ചിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ രക്ഷിതാക്കളും പൊതുജനങ്ങളും വലിയ പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുഖ്യപ്രതിയായ അക്ഷയ് ഇന്ദുൽക്കർ, ഭാര്യ ആനന്ദി, സ്കൂളുമായി ബന്ധപ്പെട്ട മറ്റ് രണ്ടുപേർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
